ഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ലഹരി മാഫിയ തലൈവി ഒടുവിൽ പൊലീസ് പിടിയിൽ. ഡൽഹി പൊലീസിന്‍റെ രണ്ട് മാസം നീണ്ട വേട്ടക്കൊടുവിലാണ് ലഹരി റാണി പിടിയിലായത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ച രണ്ടുമാസത്തെ തുടർച്ചയായ ഓപ്പറേഷനുശേഷം ഷഹ്ദാരയിൽ നിന്നാണ് മയക്കുമരുന്ന് രാജ്ഞി എന്നറിയപ്പെടുന്ന കുസുമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 200-ലധികം സിസിടിവി ക്യാമറകളും നൂറിലധികം മൊബൈൽ ഫോണുകളും പരിശോധിച്ചാണ് പൊലീസ് ഇവരെ വലയിലാക്കിയത്. ഒളിവിലായിരുന്ന കുസും ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാൻ കുസും സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചിരുന്നില്ല. സാധാരണ ഫോണുകളും പുതിയ സിം കാർഡുകളും മാറി മാറി ഉപയോഗിച്ചാണ് പൊലീസിന്‍റെ നീക്കങ്ങളിൽ നിന്നും രക്ഷപ്പെട്ടത്.
ഷാഹ്ദരയിലേക്ക് കുസും എത്തുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വലവിരിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇവരെ കീഴ്പ്പെടുത്തി.
വലിയൊരു മയക്കുമരുന്ന് സാമ്രാജ്യത്തിന്‍റെ അധിപയാണ് കുസും എന്ന 54കാരി.ഡൽഹിയിലെ സുൽത്താൻപുരിയിൽ ഒരു ചെറുകിട മയക്കുമരുന്ന് വിൽപ്പനക്കാരിയായിട്ടായിരുന്നു കുസുമം തന്‍റെ ലഹരിയാത്ര ആരംഭിക്കുന്നത്. കാലക്രമേണ, അവർ സ്വന്തമായി ഒരു ശൃംഖല കെട്ടിപ്പടുത്തു, അത് ഡൽഹിക്ക് അപ്പുറത്തേക്ക് വളർന്നു, അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും കുസുമത്തിന്‍റെ സാമ്രാജ്യത്തിന്‍റെ വ്യാപ്തിയും സ്വാധീനവും വര്‍ധിച്ചുകൊണ്ടിരുന്നു.
കുസുമത്തിന്‍റെ കുടുംബം തന്നെ ലഹരി മാഫിയയുടെ ഭാഗമായിരുന്നു. കുസുമിന്‍റെ മക്കളായ ദീപയും ചിക്കുവും ഇതിനകം തന്നെ ജയിലിലാണ്. ഇവരുടെ സഹോദരൻ ഹരിയോം, സഹായി രവി എന്നിവരും ഈ ശൃംഖലയിലെ പ്രധാനികളാണ്.
പുറത്തുനിന്നാൽ നാല് വീടുകളാണെന്ന് തോന്നിക്കുമെങ്കിലും അകത്തളങ്ങൾ ഒന്നിച്ചുചേർത്ത ഒരു 'കോട്ട' പോലെയാണ് ഇവർ സുൽത്താൻപുരിയിൽ ഒളിത്താവളം ഒരുക്കിയിരുന്നത്. ബാൽക്കണിയിൽ നിന്ന് താഴെയുള്ളവർക്ക് കൊട്ടയിൽ മരുന്ന് കെട്ടി താഴ്ത്തി നൽകുന്ന രീതിയായിരുന്നു ഇവർ പിന്തുടർന്നിരുന്നത്. 2003 മുതൽ ഇവർക്കെതിരെ 11-ലധികം കേസുകൾ നിലവിലുണ്ട്.ഏകദേശം 4 കോടി രൂപയുടെ സ്വത്തുവകകൾ പൊലീസ് ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. മകോക്ക നിയമപ്രകാരമാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.