'പാർട്ടി പിളർത്താൻ എം.എൽ.എമാർക്ക് പണം ഓഫർ ചെയ്തു, ഭീഷണിപ്പെടുത്തി'; ബി.ജെ.പിക്കെതിരെ അരവിന്ദ് കെജരിവാൾ

സിബിഐ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ അന്വേഷണവും റെയ്ഡുകളും തുടരുമെന്നായിരുന്നു കെജരിവാളിന്റെ മറുപടി

Update: 2022-08-24 09:20 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ആം ആദ്മി പാർട്ടി പിളർത്താൻ ബിജെപി പണം ഓഫർ ചെയ്‌തെന്നും തങ്ങളുടെ എം.എൽ.എമാരെ ഭീഷണിപ്പെടുത്തിയെന്നും കെജരിവാൾ തുറന്നടിച്ചു. ഇക്കാര്യം പാർട്ടി എം.എൽ.എമാർ തന്നെയാണ് അറിയിച്ചതെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ എഎപിയുടെ രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

സിബിഐ അന്വേഷണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ അന്വേഷണവും റെയ്ഡുകളും തുടരുമെന്നായിരുന്നു കെജരിവാളിന്റെ മറുപടി. 2021-22 എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബി.ജെപിക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും കേസുകൾ പിൻവലിക്കാമെന്ന് ഉറപ്പ് തന്നതായും അദ്ദേഹം വെളിപ്പെടുത്തി.

നിയമസഭാംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ സ്വാധീനിക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചതായി എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ''അവർ ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ നൽകാമെന്നും മറ്റ് എംഎൽഎമാരെ കൂടി കൊണ്ടുവന്നാൽ 25 കോടി രൂപ നൽകാമെന്നുമായിരുന്നു വാഗ്ദാനം''- സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News