രാഹുൽ ഗാന്ധിക്ക് പിന്നാലെ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങളും സഭാ രേഖകളിൽനിന്ന് നീക്കി

മോദി- അദാനി ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കർ ഓം ബിർള രേഖകളിൽനിന്ന് നീക്കിയിരുന്നു.

Update: 2023-02-09 10:42 GMT

Mallikarjun Kharge

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദി-അദാനി ബന്ധത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ രാജ്യസഭാ ചെയർമാർ ജഗ്ദീപ് ധൻകർ രേഖകളിൽനിന്ന് നീക്കി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കഴിഞ്ഞ ദിവസം ലോക്‌സഭാ രേഖകളിൽനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

''ഞാൻ പറഞ്ഞതിൽ അൺപാർലമെന്ററി ആയതോ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതോ ആയ യാതൊന്നുമില്ല. ചില വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അങ്ങേക്ക് എന്തെങ്കിൽ സംശയമുണ്ടായിരുന്നെങ്കിൽ മറ്റൊരു രീതിയിൽ എന്നോട് ചോദിക്കാമയിരുന്നു. എന്നാൽ എന്റെ പ്രസംഗത്തിലെ ആറ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കുകയാണ് അങ്ങ് ചെയ്തത്''-ഖാർഗെ രാജ്യസഭയിൽ പറഞ്ഞു.

Advertising
Advertising

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെതിരെ നടത്തിയ പരാമർശങ്ങൾ ഇപ്പോഴും സഭാരേഖകളിലുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവിന്റെ നേതാവിന്റെ ആത്യന്തിക സംരക്ഷകനാണ് ചെയർമാൻ എന്നായിരുന്നു ഖാർഗെയുടെ വിമർശനങ്ങൾക്ക് ധൻകറിന്റെ മറുപടി.

ഖാർഗെയുടെ പരാമർശങ്ങളല്ല, ചെയർമാൻ തന്നെ നടത്തിയ ചില പരാമർശങ്ങളാണ് സഭാ രേഖകളിൽനിന്ന് നീക്കേണ്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

മോദി- അദാനി ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കർ ഓം ബിർള രേഖകളിൽനിന്ന് നീക്കിയിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ നീക്കിയത്.

തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് പിന്നീട് രാഹുൽ പ്രതികരിച്ചു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ലളിതമായ ചില ചോദ്യങ്ങളാണ് താൻ ചോദിച്ചത്. അദ്ദേഹം അതിന് മറുപടി പറഞ്ഞില്ല. അത് സത്യം വെളിപ്പെടുത്തുന്നു. അവർ സുഹൃത്തുക്കളല്ലെങ്കിൽ പിന്നെ എന്താണ് അദാനിക്കെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും രാഹുൽ ചോദിച്ചു.


Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News