അഹമ്മദാബാദ് വിമാനാപകടം: മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിലക്ക്

എയര്‍ ഇന്ത്യ സൈബര്‍ സെക്യൂരിറ്റി വിഭാഗം കമ്പനിയുടെ പോളിസിയേക്കുറിച്ച് വീണ്ടും ജീവനക്കാര്‍ക്കെല്ലാം മെയില്‍ അയച്ചു

Update: 2025-06-14 05:30 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിലക്ക്. ഒരാള്‍ മാത്രം രക്ഷപ്പെട്ട അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശവും ഓര്‍ഡറും പുറപ്പെടുവിച്ചു.

മാധ്യമങ്ങളോട് സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ പാടില്ല എന്നാണ് നിര്‍ദ്ദേശം. വിഡിയോ റെക്കോഡ് ചെയ്യാനോ ഔദ്യോഗിക ഡാറ്റകളുടെ ഫോട്ടോ എടുക്കാനോ പാടില്ല എന്ന സൈബര്‍സെക്യൂരിറ്റി പോളിസിയെക്കുറിച്ച് ജീവനക്കാര്‍ക്ക് കമ്പനി വീണ്ടും താക്കീത് നല്‍കി. മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ല, കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദാംശങ്ങളെക്കുറിച്ചുള്ള മറുപടി ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കും എന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി നല്‍കിയ മുന്നറിയിപ്പ്.

Advertising
Advertising

കമ്പനിയുടെ പോളിസിയേക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ വീണ്ടും ജീവനക്കാര്‍ക്കെല്ലാം സൈബര്‍ സെക്യൂരിറ്റി വിഭാഗം മെയില്‍ അയച്ചു. എയര്‍ ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി പോളിസി അനുസരിച്ച് വിഡിയോ ചിത്രീകരണം, ഒഫീഷ്യല്‍ ഡാറ്റ, സ്‌ക്രീനുകളിലെ ഡാറ്റ, ഡോക്യുമെന്റ്‌സ്, ഇമെയിലുകള്‍ തുടങ്ങിയ വിവരങ്ങള്‍ ആരുമായും പങ്കുവെക്കാനോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനോ പാടില്ല. ജീവനക്കാര്‍ക്ക് അയച്ച മെയില്‍ ഇക്കാര്യങ്ങള്‍ ഓരോ ജീവനക്കാരും പാലിക്കണമെന്ന് കര്‍ശനമായി എയര്‍ ഇന്ത്യ മാനേജ്മന്റ് നിര്‍ദ്ദേശിച്ചു.

അതേസമയം, അഹമ്മദാബാദിലെ എയര്‍ഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിമാന അപകടത്തിന്റെ കാരണമെന്തെന്ന് സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിര്‍ദേശിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍.

കൂടാതെ വിമാനത്തിന്റ ബ്ലാക്ക് ബോക്സ് കണ്ടെത്തെി. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ഡിജിസിഎയുടെ ഫൊറന്‍സിക് സയന്‍സ് ലാബിലാകും ബ്ലാക് ബോക്‌സ് പരിശോധിക്കുക. ഇതിന്റെ ഫലമാണ് അപകടകാരണം കണ്ടെത്താന്‍ നിര്‍ണായകം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News