പഹൽഗാം ഭീകരാക്രമണം; സർവകക്ഷിയോഗം ഇന്ന്, നടപടികൾ വിശദീകരിക്കാൻ രാജ്‌നാഥ് സിങ്
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക.
ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ സര്‍ക്കാര്‍ അറിയിക്കും. ഭീകരാക്രമണത്തിന് പാകിസ്താനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കും.
ഇന്നലെ കേന്ദ്ര മന്ത്രിസഭാസമിതിയുടെ യോഗത്തിലെടുത്ത തീരുമാനങ്ങളും സര്‍വകക്ഷിയോഗത്തെ അറിയിക്കും. ഭീകരര്‍ പ്രദേശത്തെ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് തുടങ്ങിയ മേഖലകളില്‍ വ്യാപക തിരച്ചില്‍ നടത്തി വരികയാണ്.
കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ സർവകക്ഷി യോഗം ചേരണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണത്തിന് ഇന്റലിജൻസ് പരാജയം കാരണമായോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങൾ പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുമോ എന്നും നോക്കുന്നുണ്ട്. നേരത്തെ ഇതുസംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മറുപടി പറഞ്ഞിരുന്നില്ല. അത്തരം ചോദ്യങ്ങള്‍ക്ക് സമയമായില്ലെന്നും ഭീകരര്‍ക്ക് മറുപടിയാണ് ആവശ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.