'കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജെഎൻയുവിന് നേരിട്ട തകര്‍ച്ച ഞെട്ടിച്ചു'; റോമില ഥാപ്പര്‍

ജെഎന്‍യുവിന്‍റെ അക്കാദമിക നിലവാരം കാത്തുസൂക്ഷിക്കുന്നത് അങ്ങേയറ്റം ശ്രമകരമായി തീര്‍ന്നിരിക്കുകയാണെന്നും ഥാപ്പര്‍ പറഞ്ഞു

Update: 2025-09-18 12:01 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും മറ്റ് സാമൂഹിക പഠനകേന്ദ്രങ്ങളും നേരിട്ട തകര്‍ച്ച ഞെട്ടിച്ചുവെന്ന് ചരിത്രകാരി റോമില ഥാപ്പര്‍. പഠനകേന്ദ്രങ്ങളുമായി ബന്ധമുള്ളവര്‍ ഈ ജീര്‍ണീകരണത്തിന്‍റെ ഞെട്ടലിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഇന്ത്യ ഇന്‍റര്‍നാഷണൽ സെന്‍ററിൽ നടന്ന മൂന്നാമത് കപില വാത്സ്യായൻ സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ഥാപ്പർ.

ജെഎന്‍യുവിന്‍റെ അക്കാദമിക നിലവാരം കാത്തുസൂക്ഷിക്കുന്നത് അങ്ങേയറ്റം ശ്രമകരമായി തീര്‍ന്നിരിക്കുകയാണെന്നും ഥാപ്പര്‍ പറഞ്ഞു. നിലവാരമില്ലാത്ത ഫാക്കല്‍റ്റികളെ നിയമിച്ചതും സിലബസുകള്‍ തീരുമാനിക്കാന്‍ പ്രൊഫഷണലല്ലാത്തവരെ ഏല്‍പ്പിച്ചതും നിലവിലുളള പ്രൊഫസര്‍മാരെ പിന്തിരിപ്പിച്ചതും സ്വതന്ത്രമായ ഗവേഷണത്തെ തടസപ്പെടുത്തിയതുമൊക്കെയാണ് ഈ ജീര്‍ണതയിലേക്ക് വഴിവെച്ചതെന്ന് ഥാപ്പര്‍ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

2020 ജനുവരിയിൽ സായുധരായ ഒരു പറ്റം ആളുകൾ കാമ്പസിലേക്ക് ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ വിദ്യാർഥികൾക്കും ഫാക്കൽറ്റിക്കും പരിക്കേറ്റിരുന്നു. ഇതൊക്കെ അക്കാദമിക് മെക്കാനിസത്തിനപ്പുറമാണെന്നും ഥാപ്പര്‍ കുറ്റപ്പെടുത്തി. "വിദ്യാഭ്യാസത്തിനു മേലുള്ള രാഷ്ട്രീയ നിയന്ത്രണം ബൗദ്ധിക സർഗ്ഗാത്മകതയെ നിശബ്ദമാക്കുന്നു."ഉമര്‍ ഖാലിദിന്‍റെ പേര് പരാമര്‍ശിക്കാതെ അറസ്റ്റിനെ കുറിച്ച് റോമില ഥാപ്പര്‍ പറഞ്ഞു.

"അധികാരത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അറസ്റ്റിലായവരിൽ ചിലർ കഴിഞ്ഞ ആറ് വർഷമായി വിചാരണ കൂടാതെ ജയിലിലാണ്. ബൗദ്ധികമായി ലക്ഷ്യബോധമുള്ള വിദ്യാഭ്യാസത്തിന് സ്വാതന്ത്ര്യത്തോടെ ചിന്തിക്കേണ്ടതുണ്ട്.. വാക്കുകളെ നിശബ്ദമാക്കാം, പക്ഷേ ചിന്തയെ നിശ്ചലമാക്കാൻ കഴിയില്ല," ചരിത്രകാരി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News