ബിഹാർ; സീറ്റ് വിഭജനത്തിൽ സമവായത്തിലാവാതെ മുന്നണികൾ
മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളടക്കം നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു
ന്യുഡൽഹി: ബിഹാറിൽ സീറ്റ് വിഭജനത്തിൽ സമവായത്തിൽ എത്താതെ ഇരു മുന്നണികളും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ചെറുപാർട്ടികളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കൾ. അതേസമയം, മത്സരിക്കാൻ ടിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ജെഡിയു എംഎൽഎമാർ അടക്കമുള്ളവർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് പുന്നിൽ ധർണ നടത്തി.
ആറു സീറ്റുകളിൽ തൃപ്തിപ്പെടാത്ത ജിതിൻ റാം മാഞ്ചി പ്രതിഷേധം അറിയിച്ചതിന് പിലെയാണ് ജെഡിയുവിലും പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തുകയാണ്. സീറ്റ് ഉറപ്പ് നൽകാതെ പോകില്ലെന്ന് ഗോപാൽപൂർ മുൻ എംഎൽഎ കൂടിയായ ഗോപാൽ മണ്ഡലൽ പറഞ്ഞു. ആറിൽ കൂടുതൽ സീറ്റ് വേണമെന്ന ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടേയും ആർ എൽ എമ്മിന്റെയും പ്രതിരോധമാണ് എൻഡി എ സ്ഥാനാർത്ഥി പട്ടിക വൈകുന്നതിന് കാരണം.
മഹാസഖ്യത്തിലും പ്രതിസന്ധി തുടരുകയാണ്. 135 സീറ്റുകളിൽ ആർജെഡി, 61 സീറ്റുകളിൽ കോൺഗ്രസും 29 മുതൽ 31 സീറ്റുകളിൽ ഇടതുപാർട്ടികളും 16 സീറ്റിൽ വിഐപിയും മത്സരിക്കും എന്നാണ് ധാരണ ഉണ്ടായിരുന്നത്. എന്നാൽ, കൂടുതൽ സീറ്റുകൾ വേണമെന്ന ഇടതുപാർട്ടികളുടെ നിലപാടാണ് മഹാസഖ്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വോട്ടർ അധികാർ യാത്രയും രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണവും ബീഹാറിൽ കോളിളക്കം ഉണ്ടാക്കിയെങ്കിലും കഴിഞ്ഞതവണത്തെ മോശം പ്രകടനം കോൺഗ്രസിനെയും പ്രതിരോധത്തിൽ ആക്കുന്നുണ്ട്.അതിനിടെ ബഹാദൂർ മണ്ഡലത്തിൽ മത്സരിക്കാനായി ഷർജീൽ ഇമാം ഇടക്കാല ജാമ്യം തേടി. നിലവിൽ ഡൽഹി കലാപ ഗൂഡാലോചന കേസിൽ റിമാൻഡിലാണ് ഷർജീൽ ഇമാം.