രാമക്ഷേത്ര നിർമാണത്തിന് 11 കോടി നൽകിയ വ്യവസാ​യിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ബി.ജെ.പി

ബാബരി മസ്ജിദ് തകർത്ത കർസേവകൻ അജിത് ഗൊപ്ചാതെയും ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥിയാണ്

Update: 2024-02-14 15:30 GMT
Advertising

ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകിയ വ്യവസായിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ബി.ജെ.പി. ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയയെ ആണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

സൂറത്ത് ആസ്ഥാനമായുള്ള വജ്ര നിർമ്മാണ, കയറ്റുമതി കമ്പനിയായ ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമാണ് ഗോവിന്ദ് ധോലാകിയ. 1970ലാണ് അദ്ദേഹം കമ്പനി ആരംഭിച്ചത്. 5000-ത്തിലധികം ജീവനക്കാർ നിലവിൽ ഇദ്ദേഹത്തിന്റെ കീഴിലുണ്ട്. 1.8 ബില്യൺ ഡോളറാണ് കമ്പനിയുടെ മൊത്തം വരുമാനം..

പ്രഭാഷകനായും ഇദ്ദേഹം അറിയപ്പെടുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2014ൽ എസ്.ആർ.കെ നോളജ് ഫൗണ്ടേഷനും സ്ഥാപിച്ചു.

അമ്റേലി സ്വദേശിയായ ഇദ്ദേഹം വജ്ര മേഖലയിലെ തൊഴിലാളിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന്റെ നാല് മണിക്കൂർ മുമ്പ് മാത്രമാണ് തന്റെ സ്ഥാനാർഥിത്വം അറിഞ്ഞതെന്ന് ഗോവിന്ദ് ധോലാകിയ പറഞ്ഞു. തന്റെ പേര് അന്തിമമാക്കുന്നതിന് മുമ്പ് ബി.ജെ.പി നേതൃത്വം തീർച്ചയായും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, മായങ്ക് നായക്, ഡോ. ജഷ്വൻസിങ് പർമർ എന്നിവരും ഗുജാറത്തിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ബാബരി മസ്ജിദ് തകർത്ത കർസേവകൻ അജിത് ഗൊപ്ചാതെയും ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥിയാണ്. മഹാരാഷ്ട്രയിൽനിന്നാണ് ഗൊപ്ചാദെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്.

1992ൽ 22 വയസ്സുള്ളപ്പോഴാണ് ഗൊപ്ചാദെ ബാബരി മസ്ജിദ് തകർക്കാൻ കർസേവകനായി അയോധ്യയിലെത്തിയത്. എൽ.കെ. അദ്വാനി നയിച്ച രഥയാത്രയുടെ ഭാഗമായാണ് അദ്ദേഹം ബാബരി മസ്ജിദ് തകർക്കാനെത്തിയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News