പ്രാണപ്രതിഷ്ഠാ ദിനത്തിൽ മുംബൈയിലെ സംഘർഷം: കസ്റ്റഡിയിലെടുത്തവരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു

വീടുകളും കടകളുമുൾപ്പടെയുള്ള കെട്ടിടങ്ങളാണ് ‘അനധികൃത’ നിർമാണങ്ങൾ എന്നാരോപിച്ച് തകർത്തത്

Update: 2024-01-23 14:01 GMT
Editor : Anas Aseen | By : Web Desk
Advertising

അയോധ്യയിൽ ബാബരിമസ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച ക്ഷേത്രത്തിലെ പ്രാണ​പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് മുംബൈയിലെ ആരാധനാലയത്തിന് മുന്നിൽ ജയ്ശ്രീരാം വിളിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വീടുകളും കടകളുമുൾപ്പടെയുള്ള കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച് അധികൃതർ തകർത്തു.

മുംബൈയിലെ മീരാ റോഡിലാണ് ആരാധനാലയത്തിന് മുന്നിൽ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച ഉച്ചക്ക് ശേഷവും സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാ​ലെയാണ് മീരാ റോഡിൽ വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തത്. ‘അനധികൃത’ നിർമാണങ്ങൾ എന്നാരോപിച്ചാണ് തകർത്തത്. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കിയ രീതിയാണ് മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാരും തുടരുന്നത്.

അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മീരാ ഭായിന്ദർ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുനീക്കൽ ആരംഭിച്ചത്.

ഞായറാഴ്ച രാത്രി 11 മണിക്ക് ഒരു വിഭാഗം ആളുകൾ കാവിക്കൊടികൾ കെട്ടി മൂന്നോ നാലോ വാഹനങ്ങളിലെത്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോഴാണ് സംഘർഷമുടലെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് ബജ്ബലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അൽപസമയത്തിനുശേഷം, ഇരു വിഭാഗങ്ങളിലുള്ളവർ തമ്മിൽ തർക്കമുണ്ടായി.

ഇരുവിഭാഗവും പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ഥിതിഗതികൾ വഷളാകുന്നതുകണ്ട് പോലീസ് സംഘം സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.50-60 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്നും ഫ്ലാഗ് മാർച്ച് നടത്തിയെന്നും കമീഷണർ പറഞ്ഞു

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News