പ്രധാനമന്ത്രിയെ വധിക്കാൻ ആഹ്വാനം; കോൺഗ്രസ് നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പടേരിയയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു

Update: 2023-01-12 12:45 GMT
Editor : afsal137 | By : Web Desk
Advertising

ജബൽപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ പടേരിയയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. രാജ്യത്തിന്റെ പ്രധാനമനന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ഇകഴ്ത്തിക്കാണിക്കുന്നതും ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ ബെഞ്ചാണ് പടേരിയയുടെ ജാമ്യാപേക്ഷ തള്ളിയത്.

2022 ഡിസംബർ 13നാണ് ദാമോ ജില്ലയിലെ ഹതാ പട്ടണത്തിലെ വസതിയിൽ നിന്ന് പടേരിയയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാജ പടേരിയ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ''മോദിയെ കൊല്ലാൻ തയ്യാറാകൂ... മോദി തെരഞ്ഞെടുപ്പ് എന്ന സംവിധാനം തന്നെ അവസാനിപ്പിക്കും, ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ മോദി വിഭജിക്കും''- പവായിയിൽ നടന്ന യോഗത്തിൽ പടേരിയ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 451(വീട്ടിൽ അതിക്രമിച്ച് കടക്കൽ) 504(ബോധപൂർവമായ അവഹേളനം) 505 (ഉപദ്രവകരമായ പരാമർശങ്ങൾ) 506,(ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 117(പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം പടേരിയയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

അനുമതിയില്ലാതെ പവായ് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗം ചേർന്നുവെന്നാരോപിച്ചാണ് വീട്ടിൽ അതിക്രമിച്ച് കയറിയ കുറ്റം എഫ്‌ഐആറിൽ ഉൾപ്പെടുത്തിയത്. പടേരിയയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ''രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി, അപകീർത്തീകരവും ഭയപ്പെടുത്തുന്നതുമായ ഭാഷ ഉപയോഗിക്കുകയും പൊതു ജനങ്ങളെ പ്രതി അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ നേതാവിന്റെ ശ്രമം അപ്രതീക്ഷിതമാണ്''- പടേരിയയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രധാനമന്ത്രിയെ വധിക്കാൻ പ്രതി ആഹ്വാനം ചെയ്തതിന്റെ വീഡിയോ ക്ലിപ്പുകൾ സഹിതം തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News