പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച ജിസിസി രാജ്യങ്ങളെ അനുനയിപ്പിക്കാൻ കേന്ദ്രം

കേന്ദ്രസർക്കാറിന്റെ നിലപാട് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ അംബാസിഡർമാരെ ചുമതലപ്പെടുത്തി

Update: 2022-06-07 03:49 GMT
Advertising

ഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച ജിസിസി രാജ്യങ്ങളെ അനുനയിപ്പിക്കാൻ ഇന്ത്യ. കേന്ദ്രസർക്കാറിന്റെ നിലപാട് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ അംബാസിഡർമാരെ ചുമതലപ്പെടുത്തി. വിഷയം വാണിജ്യ വ്യാവസായിക രംഗത്ത് ഇന്ത്യക്ക് തിരിച്ചടി ആകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും വിഷയത്തിൽ അതൃപ്തി ഉള്ളതായാണ് സൂചന.

നുപുർ ശർമ ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമർശം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് കേന്ദ്ര സർക്കാരും ബി.ജെ.പി ദേശീയ നേതൃത്വവും. ജിസിസി രാജ്യങ്ങൾ ഒന്നടങ്കം പ്രതിഷേധം അറിയിച്ചതോടെ വാണിജ്യ വ്യാവസായിക രംഗത്ത് തിരിച്ചടി ഉണ്ടാകുമോ എന്ന ഭയം കേന്ദ്രസർക്കാരിനുണ്ട്. കുവൈത്തിലെ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ സാധനങ്ങൾ ഉപയോഗിക്കാതെ ഒഴിച്ചിട്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.

പ്രതിഷേധം വ്യാപകമായാൽ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയും നിന്നുപോകുമോ എന്നാണ് കേന്ദ്രസർക്കാറിന്‍റെ ആശങ്ക. അതുകൊണ്ട് തന്നെ നയതന്ത്രതലത്തിൽ ചർച്ചകൾ ഊർജിതമാക്കാൻ കേന്ദ്രം സ്ഥാനപതിമാർക്ക് നിർദേശം നൽകി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് നയതന്ത്ര ചർച്ചയിൽ ആവർത്തിക്കാനാണ് നിർദേശം.

ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ പ്രധാനമന്ത്രിക്കും എതിർപ്പുള്ളതായാണ് സൂചന. പ്രതിഷേധം തുടർന്നാൽ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ വിഷയത്തിൽ വിശദീകരണം നൽകിയേക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News