വഖഫ് ഭേദഗതി ബിൽ റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ല
വഖഫ് ബില്ലിലെ വിയോജനക്കുറിപ്പുകളുടെ ഭാഗങ്ങൾ സമ്മതമില്ലാതെ തിരുത്തിയെന്ന് പ്രതിപക്ഷം
ഡല്‍ഹി: വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച പാർലമെൻ്റിൻ്റെ സംയുക്ത സമിതിയുടെ (ജെപിസി) റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കില്ല. ഇന്നലെ ലോക്സഭയിലെ അജണ്ടയിൽ റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. വഖഫ് ബില്ലിലെ വിയോജനക്കുറിപ്പുകളുടെ ഭാഗങ്ങൾ സമ്മതമില്ലാതെ തിരുത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് കേന്ദ്രത്തിന്റെ നീക്കം.
ലോക്‌സഭാ സെക്രട്ടേറിയറ്റിൻ്റെ ബിസിനസ് ലിസ്റ്റ് പ്രകാരം, ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളിനൊപ്പം ജെപിസി അധ്യക്ഷൻ ജഗദാംബിക പാലും ചേർന്ന് ലോക്സഭയിൽ ഇന്ന് റിപ്പോർട്ട് അവതരിപ്പിക്കേണ്ടതായിരുന്നു. വിഷയത്തിൽ ജെപിസിക്ക് ലഭിച്ച തെളിവുകളുടെ രേഖകളും ഇന്ന് സഭയിൽ വെക്കേണ്ടതായിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിൽ നിന്ന് വഖ്ഫ് ബിൽ നീക്കം ചെയ്യുകയായിരുന്നു.
അതിനിടെ, വഖഫ് ബില്ലിലെ വിയോജനക്കുറിപ്പുകളുടെ ഭാഗങ്ങൾ സമ്മതമില്ലാതെ തിരുത്തിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസ് എംപി സയ്യിദ് നസീർ ഹുസൈനും എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയും ആണ് ആശങ്ക ഉന്നയിച്ചത്. ജെപിസിയിലെ ഭരണപക്ഷ അംഗങ്ങൾ നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചുള്ള ബില്ലിന്‍റെ കരട് കഴിഞ്ഞ വ്യാഴാഴ്ച സമിതി അധ്യക്ഷൻ ജഗദംബികപാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് സമർപ്പിച്ചിരുന്നു.
അതേസമയം, പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കമാവും. മറ്റന്നാൾ വരെയാണ് ചർച്ച. ബജറ്റ് അവഗണനകൾക്കെതിരെ സഭയിൽ പ്രതിപക്ഷം ഇന്ന് പ്രതിഷേധിക്കും. കുംഭമേളയിലെ അപകടവുമായി ബന്ധപ്പെട്ട് ബജറ്റ് ദിനത്തിലും പ്രതിപക്ഷം പ്രതിഷേധിക്കുകയും ബജറ്റ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശേഷം ഒരുദിവസസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് തുടക്കമാകുന്നത്.