കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടന്നത് 245 അതിക്രമങ്ങൾ; യുസിഎഫ് റിപ്പോര്‍ട്ട്
പുരുഷൻമാരെക്കാൾ കൂടുതൽ ആദിവാസി ക്രിസ്ത്യാനികളും സ്ത്രീകളുമാണ് അതിക്രമത്തിന് ഇരയായിട്ടുള്ളത്
ഡൽഹി: ഇന്ത്യയിൽ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങൾ വര്‍ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം(യുസിഎഫ്) റിപ്പോര്‍ട്ട്. യുസിഎഫ് ഹെൽപ് ലൈൻ നമ്പറിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 245 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
"1-800-208-4545 എന്ന UCF ഹെൽപ്പ്‌ലൈൻ നമ്പറിലൂടെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇന്ത്യയിലെ ക്രിസ്ത്യാനികൾ പ്രതിദിനം രണ്ട് അക്രമ സംഭവങ്ങൾ നേരിടുന്നു; 2014 മുതൽ ഇതിൽ കുത്തനെ വർധനയുണ്ടായിട്ടുണ്ട്," പ്രസ്താവനയിൽ പറയുന്നു. പുരുഷൻമാരെക്കാൾ കൂടുതൽ ആദിവാസി ക്രിസ്ത്യാനികളും സ്ത്രീകളുമാണ് അതിക്രമത്തിന് ഇരയായിട്ടുള്ളതെന്ന് യുസിഎഫ് കണക്കുകൾ വ്യക്തമാക്കുന്നു.
2014-ൽ 127 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, തുടര്‍ന്നുള്ള വര്‍ഷങ്ങളിൽ അതിക്രമങ്ങളിൽ കുത്തനെയുള്ള വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015-ൽ 142, 2016-ൽ 226, 2017-ൽ 248, 2018-ൽ 292, 2019-ൽ 328, 2020-ൽ 279, 2021-ൽ 505, 2022-ൽ 601, 2023-ൽ 734, 2024-ൽ 834 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുസിഎഫ് പറയുന്നു. 2025-ൽ ജനുവരി മുതൽ ഏപ്രിൽ വരെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾക്കെതിരായ 245 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 55, ഫെബ്രുവരിയിൽ 65, മാർച്ചിൽ 76, ഏപ്രിലിൽ 49 എന്നിങ്ങനെയാണ് കണക്കുകൾ. ഉത്തര്‍പ്രദേശാണ് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിൽ. 50 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഛത്തീസ് ഗഡാണ് രണ്ടാമത്. 46 അതിക്രമങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
ശാരീരിക അതിക്രമം, കൊലപാതകം, ലൈംഗിക അതിക്രമം, ഭീഷണി, സാമൂഹിക ബഹിഷ്‌കരണം, മതപരമായ സ്വത്തുക്കൾക്ക് കേടുപാടുകൾ, മതചിഹ്നങ്ങൾ നശിപ്പിക്കൽ, പ്രാർത്ഥനാ ചടങ്ങുകൾ തടസ്സപ്പെടുത്തൽ എന്നിവ ഈ കണക്കുകളിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ, അക്രമം പരിഹരിക്കുന്നതിനുള്ള നിരവധി ശിപാർശകൾ യുസിഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥാപിത വിവേചനത്തിൽ നിന്നും അക്രമത്തിൽ നിന്നും ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് യുസിഎഫ് ഊന്നിപ്പറഞ്ഞു.