ബിസിനസ് മീറ്റിങിനെന്ന വ്യാജേന വിളിച്ചുവരുത്തി; വനിതാ വ്യവസായിയെ തോക്കിൽ മുനയിൽ വിവസ്ത്രയാക്കിയതായി പരാതി
നഗ്നയാക്കുകയും വീഡിയോകളും ചിത്രങ്ങളും പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി
മുംബൈ: മുംബൈയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർക്കും സ്ഥാപക അംഗത്തിനുമെതിരെ ഗുരുതരമായ ആരോപണവുമായി വനിതാ വ്യവസായി രംഗത്ത്. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് മേധാവി ജോയ് ജോൺ പാസ്‌കൽ പോസ്റ്റിനെതിരെയാണ് പരാതി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ നഗ്നയാക്കുകയും വീഡിയോകളും ചിത്രങ്ങളും പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.
ഒരു ബിസിനസ് മീറ്റിങിനെന്ന വ്യാജേനയാണ് ഇരയായ വനിതയെ പ്രതി ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഓഫീസിൽ വെച്ച് ഇവർക്കെതിരെ അതിക്രമം നടത്തുകയും തോക്കിൻമുനയിൽ നിർത്തി വസ്ത്രമയിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി മുംബൈ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും നഗ്നദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ഇക്കാര്യം പുറത്തുപറഞ്ഞാൽ ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സംഭവത്തിൽ വനിതാ വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാസ്‌കൽ പോസ്റ്റിനെതിരെയും മറ്റ് അഞ്ച് പേർക്കുമെതിരെ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം, ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.