ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദമായിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ രണ്ട് ദിവസം മുമ്പാണ് സച്ചിനും കുടുംബവും ഡൽഹിയിലെത്തിയത്. ഫെബ്രുവരി 10-ന് വൈകുന്നേരം മുതൽ സച്ചിൻ പ്രമുഖരെ സന്ദർശിക്കുന്ന ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിരുന്നു. ആദ്യം വൈകീട്ട് 7:13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. ഇതിനുശേഷം 8:18ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും 8:48ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. ഇതിനെല്ലാം ശേഷം രാത്രി 9:22നായിരുന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കണ്ട ചിത്രം പോസ്റ്റ് ചെയ്തത്.
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തിന് ലഭിച്ചതിനെക്കാൾ കൂടുതൽ ലൈക്കുകളും കാഴ്ചക്കാരും രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രത്തിന് അഞ്ച് മണിക്കൂർ കൊണ്ട് 33,000 ലൈക്കുകൾ ലഭിച്ചപ്പോൾ, രാഹുലിനൊപ്പമുള്ള ചിത്രത്തിന് വെറും രണ്ട് മണിക്കൂർ കൊണ്ട് 6,27,000 വ്യൂസും 32,000 ലൈക്കുകളും ലഭിച്ചുവെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം വൈറലായതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായി. പിന്നീട് പുലർച്ചെ 12:19-നാണ് സച്ചിൻ ഇതേ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തത്. ജനങ്ങൾ ഉറങ്ങുന്ന സമയത്ത് പോസ്റ്റ് ചെയ്താൽ കൂടുതൽ ശ്രദ്ധിക്കപ്പെടില്ല എന്ന കണക്കുകൂട്ടലിൽ ബിജെപി സച്ചിനെ സമ്മർദത്തിലാക്കി പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
കോൺഗ്രസ് കേരള ഘടകമാണ് വിഷയത്തിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 'രാഹുൽ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റിന് ലഭിച്ച വലിയ സ്വീകാര്യത 'രാജാവിന്' ഇഷ്ടപ്പെട്ടില്ല. രാജാവിന്റെ ആൾക്കാർ സച്ചിനെ സമ്മർദത്തിലാക്കി ആ പോസ്റ്റ് നീക്കം ചെയ്യിച്ചു. പിന്നീട് ആരും ശ്രദ്ധിക്കാത്ത പാതിരാത്രിയിൽ അത് വീണ്ടും പോസ്റ്റ് ചെയ്യിപ്പിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന കസേരയിലിരിക്കുന്ന ഒരാൾക്ക് സോഷ്യൽ മീഡിയയിലെ വ്യൂസിന്റെ കാര്യത്തിൽ ഇത്രയും അപകർഷതാബോധം തോന്നുന്നത് അധികാരത്തിന്റെ ലക്ഷണമല്ല, മറിച്ച് ഭയമാണ്' എന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു.
സച്ചിനെപ്പോലൊരു ഇതിഹാസത്തെ പോലും ഇത്തരം നിസ്സാര കാര്യങ്ങൾക്കായി ഭീഷണിപ്പെടുത്തുന്നത് രാജ്യത്തിന് ലജ്ജാകരമാണെന്ന് കോൺഗ്രസ് അനുകൂലികൾ വാദിക്കുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി വാദം. സച്ചിൻ ആദ്യം ഇട്ട പോസ്റ്റിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു വരി വിട്ടുപോയിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ ആ വരി ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും എക്സിൽ അതിന് പരിമിതികളുള്ളതിനാലാണ് സച്ചിൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇട്ടതെന്നാണ് ഇവരുടെ വാദം. മാത്രമല്ല, കോൺഗ്രസ് ഐടി സെൽ ബോട്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് ലൈക്കുകൾ വർധിപ്പിക്കാൻ ശ്രമിച്ചുവെന്നും ചിലർ ആരോപിക്കുന്നുണ്ട്.
ഏറ്റവുമൊടുവിൽ, രാഹുൽ ഗാന്ധിക്കൊപ്പമുള്ള പുതിയ പോസ്റ്റ് ഇതിനകം 2.6 മില്യൻ കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. 62,000 ലൈക്കും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിക്കൊപ്പമുള്ള പോസ്റ്റിന് ഒരു മില്യനാണ് നിലവിലെ വ്യൂ. ലൈക്ക് 46,000വും. അമിത് ഷായ്ക്കൊപ്പമുള്ള പോസ്റ്റിന്റെ കാഴ്ചക്കാർ ഒരു മില്യനും താഴെയാണ്. പോസ്റ്റിന് ലൈക്ക് ചെയ്തത് 23,000 പേരും.