പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം; പറ്റ്നയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
സംഘർഷത്തിന് പ്രേരിപ്പിച്ചതായി ഇരു വിഭാഗങ്ങളും പരസ്പരം ആരോപിച്ചു
പറ്റ്ന: പറ്റ്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ.കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.വോട്ടർ അധികാർ യാത്രക്കിടയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയതിനെതിരായിരുന്നു ബിജെപിയുടെ പ്രതിഷേധം.
സംഘർഷത്തിന് പ്രേരിപ്പിച്ചതായി ഇരു വിഭാഗങ്ങളും പരസ്പരം ആരോപിച്ചു. പറ്റ്നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും എന്നാൽ ആളുകൾ കല്ലെറിയാൻ തുടങ്ങിയെന്നും ബിജെപി പ്രവർത്തകർ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. മറുവശത്ത്, ബിജെപി പ്രവർത്തകർ പുറത്തു നിന്ന് കല്ലെറിഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. ബിജെപി പ്രവർത്തകർ കോൺഗ്രസ് ഓഫീസിന്‍റെ ഗേറ്റിൽ ചവിട്ടുകയും ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ ഇരു പാർട്ടികളിലെയും അംഗങ്ങൾ പാർട്ടി പതാകകൾ ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും കാണാം.
ബിജെപിക്ക് ചുട്ട മറുപടി കൊടുക്കുമെന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ മുന്നറിയിപ്പ് നൽകി."ഉചിതമായ മറുപടി നൽകും. സർക്കാരിന്‍റെ അറിവോടെയാണ് ഇത് സംഭവിക്കുന്നത്. നിതീഷ് കുമാർ തെറ്റ് ചെയ്യുകയാണ്," കോൺഗ്രസ് പ്രവർത്തകൻ ഡോ. അശുതോഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.