കായികരംഗത്ത് ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകാനാണ് കോൺഗ്രസ് നീക്കം; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

താൻ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും എതിരല്ലെന്ന് മോദി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

Update: 2024-05-08 13:44 GMT
Advertising

ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വീണ്ടും വിദ്വേഷ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മതത്തിൻ്റെ അടിസ്ഥാനത്തിൽ കായികരംഗത്ത് ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്ന് മോദി ആരോപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ കോൺഗ്രസ് മതാടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മോദി പറഞ്ഞു.

'കോൺഗ്രസ് പാർട്ടിയുടെ ഉദ്ദേശ്യം ന്യൂനപക്ഷങ്ങൾക്ക് കായികരംഗത്ത് മുൻഗണന നൽകുക എന്നതാണ്. അതിനർഥം, ക്രിക്കറ്റ് ടീമിൽ ആരൊക്കെ തുടരണം, ആരു തുടരരുത് എന്നൊക്കെ മതത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് തീരുമാനിക്കും'- മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

'1947ന് ശേഷം രാജ്യത്തെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചത് എന്തുകൊണ്ടാണെന്ന് കോൺഗ്രസിനോട് ഞാൻ ചോദിക്കുന്നു. അന്ന്, രാജ്യം മുഴുവൻ പാകിസ്താൻ ആവുകയും ഇന്ത്യ ഇല്ലാതാവുകയും ചെയ്യുമായിരുന്നു'- മോദി തുടർന്നു. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം വ്യാജ മതേതരത്വത്തിൻ്റെ പേരിൽ ഇന്ത്യയുടെ സ്വത്വം ഇല്ലാതാക്കാനുള്ള ഒരു ശ്രമവും വിജയിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരില്ലെന്നും രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടില്ലെന്നും ഉറപ്പാക്കാൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 400 സീറ്റുകൾ വേണമെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. താൻ മുസ്‌ലിംകൾക്കും ഇസ്‌ലാമിനും എതിരല്ലെന്നും അവകാശപ്പെട്ട മോദി, മുസ്‌ലിം സമൂഹം ആത്മപരിശോധന നടത്തുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം വിദ്വേഷ പ്രചാരണം ആരംഭിച്ച മോദി, രണ്ടാം ഘട്ടത്തിനു ശേഷം അത് കടുപ്പിച്ചു. തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു എന്ന വിവാദ പ്രസ്താവനയും കഴിഞ്ഞദിവസം മോദി രംഗത്തെത്തിയിരുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാൻ കോൺഗ്രസ്‌ അഭ്യർഥിക്കുന്നു, വോട്ട് ജിഹാദ് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'കോൺഗ്രസിന്റെ രാജകുമാരനെ' പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പേരു പറയാതെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നംവെച്ചായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും മോദി ആരോപിച്ചു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

താൻ ജീവിച്ചിരിക്കുന്ന കാലത്തോളം എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്‍ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. തെലങ്കാനയിലെ മേദക് ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. 'കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മുസ്‍ലിംകൾക്ക് നൽകാൻ അനുവദിക്കില്ല'- മോദി വിശദമാക്കി.

രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഇത്തവണത്തെ ആദ്യ വിവാദ വിദ്വേഷ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ള പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News