കേരളത്തില്‍ കോവിഡ് വര്‍ദ്ധിക്കുന്നു: മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക

1749 കോവിഡ് കേസുകളാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Update: 2023-12-19 07:59 GMT
Editor : Anas Aseen | By : Web Desk
Advertising

മടിക്കേരി (ബെംഗളൂരു): കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും അസുഖമുള്ളവര്‍ക്കുമാണ് ഫെയ്സ് മാസ്‌ക് കര്‍ണാടക നിര്‍ബന്ധമാക്കിയത്. പനി, ജലദോഷം, ചുമ എന്നി ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. കേരളത്തില്‍ നിന്ന് മടങ്ങുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നിലവില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 1749 കോവിഡ് കേസുകളാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.കര്‍ണാടകയില്‍ 70 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, കുടക്, ദക്ഷിണ കന്നഡ എന്നി ജില്ലകളില്‍ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന ഉപദേശക സമിതി യോഗത്തിന് ശേഷം മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം മാസ്‌ക് നിര്‍ബന്ധാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിസിന്‍ വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചു ഒരാള്‍ മരിച്ചിരുന്നു. ഈ കാലയളവില്‍ 58 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കരുതലുകള്‍ എടുക്കുന്നതിനായാണ് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് 3 ലക്ഷം മെഡിക്കല്‍ കിറ്റുകള്‍, പിപിഇ കിറ്റുകള്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ആശുപത്രികളില്‍ മോക്ക് ഡ്രില്ലുകള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. കിടക്കകളുടെ ലഭ്യത, ജീവനക്കാരുടെ സന്നദ്ധത, ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത, അവശ്യ മരുന്ന് വിതരണങ്ങള്‍ എന്നിവയാണ് മോക് ഡില്ലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതെസമയം സഞ്ചാര നിയന്ത്രണങ്ങളുള്‍പ്പെടയെുള്ള കനത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ട സാാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News