പുൽവാമ: മുൻ ഗവർണറുടെ വെളിപ്പെടുത്തലിൽ മോദി സർക്കാർ മറുപടി പറയണമെന്ന് സിപിഎം

ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്.

Update: 2023-04-17 10:51 GMT
Advertising


ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തലിൽ മോദി സർക്കാർ മറുപടി പറയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സത്യപാൽ മലിക് ഉയർത്തുന്നത് ഗൗരവമുള്ള ആരോപണങ്ങളാണ്. സർക്കാർ മൗനം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും പി.ബി പ്രതികരിച്ചു.

വിഷയം ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്.

പുൽവാമ ആക്രമണം നടക്കുന്ന സമയത്ത് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. എന്നാൽ കേന്ദ്രം മൗനം തുടരുകയാണ്. അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ടെങ്കിലും കേന്ദ്രം ഇപ്പോഴും മുഖം തിരിക്കുകയാണെന്നും പി.ബി കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നായിരുന്നു സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ. വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും ദി വയറിനു നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക് വെളിപ്പെടുത്തി.

ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു.

ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്നമില്ലെന്നും സത്യപാൽ മലിക്ക് പറഞ്ഞു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ്‌ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News