ദ്രാവിഡ പ്രസ്ഥാനവും കമ്യൂണിസവും തമ്മിൽ പ്രത്യയശാസ്ത്ര സൗഹൃദം; അതെന്നും തുടരും-എം.കെ സ്റ്റാലിൻ

'ഡ്രാവിഡ കഴകം രൂപീകരിച്ചിരുന്നില്ലെങ്കിൽ താൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുമായിരുന്നുവെന്ന് ഒരിക്കൽ കരുണാനിധി പറഞ്ഞിരുന്നു.'

Update: 2024-12-29 17:16 GMT
Editor : Shaheer | By : Web Desk

ചെന്നൈ: ദ്രാവിഡ പ്രസ്ഥാനവും കമ്യൂണിസവും തമ്മിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ബന്ധമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രണ്ടും തമ്മിൽ 'പ്രത്യയശാസ്ത്ര സൗഹൃദം' ആണുള്ളതെന്നും അങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായ ആർ. നല്ലകണ്ണിന്റെ ജന്മദിന ശതാബ്ദിയോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

രണ്ടു പ്രസ്ഥാനങ്ങളും തമ്മിലുള്ള 'രാഷ്ട്രീയ സൗഹൃദ'ത്തിൽ ചില ഘട്ടങ്ങളിൽ വിള്ളലുണ്ടായിട്ടുണ്ടാകാം. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും പ്രത്യയശാസ്ത്ര സൗഹൃദം മാറ്റമില്ലാതെ തുടരും. എന്നും അതു മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ പറഞ്ഞു.

Advertising
Advertising

'പെരിയാർ ദ്രാവിഡർ കഴകം(ഡികെ) രൂപീകരിച്ചപ്പോൾ അതിനെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ശിങ്കാരവേലു പിന്തുണച്ചിരുന്നു. ഡ്രാവിഡ കഴകം രൂപീകരിച്ചിരുന്നില്ലെങ്കിൽ താൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുമായിരുന്നുവെന്ന് ഒരിക്കൽ ഡിഎംകെ ആചാര്യനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയും പറഞ്ഞിട്ടുണ്ട്. എനിക്കിട്ട പേരു തന്നെ സ്റ്റാലിന്റേതാണ്(റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിൻ).'

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമാണ് രണ്ടു പ്രസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദമെന്നും ഡിഎംകെ അധ്യക്ഷൻ തുടർന്നു. ജാതീയതയ്ക്കും വർഗീയതയ്ക്കും ഭൂരിപക്ഷവാദത്തിനും ഏകാധിപത്യത്തിനുമെതിരെ ജനാധിപത്യ ശക്തികൾ കൈക്കൊർക്കുകയാണ് നല്ലകണ്ണിന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷ വേളയിൽ നൽകാവുന്ന മികച്ച സമ്മാനം. സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിൽ ഒരുപാട് പീഡനങ്ങളും യാതനകളും നേരിട്ടയാളാണ് അദ്ദേഹം. എന്നാൽ, അതിലൊന്നും അദ്ദേഹം പതറിയില്ലെന്നും എം.കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Summary: Dravidianism and communism share ideological friendship, will stay forever: Says Tamil Nadu CM MK Stalin

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News