കര്‍ണാടക കോൺഗ്രസ് എംഎൽഎയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 6.75 കിലോ സ്വർണ്ണവും പിടികൂടി
സതീഷ് സെയ്‌ലിന്റെ 4.13 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി
കാർവാർ: കര്‍ണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് സെയ്‌ലിന്റെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കോടിയിലധികം രൂപയും ആറ് കിലോയിലധികം സ്വർണ്ണവും പിടിച്ചെടുത്തു.കാർവാർ എംഎൽഎയായ സതീഷ് സെയ്‌ലിന്റെ വീട്ടില്‍ ബുധന്‍,വ്യാഴം ദിവസങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. റെയ്ഡില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വർണ്ണവും നിരവധി രേഖകളും പിടിച്ചെടുത്തതായും ഇഡി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. കൂടാതെ സതീഷ് സെയ്‌ലിന്റെ 4.13 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.
അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്ത കേസില്‍ എംപിമാർക്കും എംഎൽഎമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതി സെയ്‌ലിനെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാർവാറിന് പുറമെ, ഗോവ, മുംബൈ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, സതീഷ് സെയ്‌ൽ പ്രതിവർഷം 150 കോടി രൂപ വരെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നുണ്ടെന്നും നിയമപരമായ രീതിയിൽ എങ്ങനെ സ്വത്ത് സമ്പാദിച്ചുവെന്ന് ഉദ്യോഗസ്ഥർക്ക് വിശദീകരിക്കുമെന്നും കോൺഗ്രസിന്റെ ജില്ലാ ചുമതലയുള്ള മങ്കൽ വൈദ്യ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുകയാണെന്നും മങ്കല്‍ വൈദ്യ പറഞ്ഞു.
വിജയനഗർ ജില്ലയിലെ ഖനന ഭീമന്മാരായ സ്വസ്തിക് നാഗരാജ്, കരടപുടി മഹേഷ് എന്നിവരുടെ വീട്ടില്‍ ഇഡി സംഘം റെയ്ഡ് ചെയ്തിരുന്നു.ഇതിന്‍റെ തുടർച്ചയായാണ് സെയിലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.