റോഡ്,മാലിന്യ പ്രശ്നങ്ങളിലല്ല, ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ; ബി.ജെ.പി പ്രവര്‍ത്തകരോട് നളീന്‍ കട്ടീല്‍

തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന' പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ലോക്‌സഭാ എം.പി ഇക്കാര്യം പറഞ്ഞത്

Update: 2023-01-03 08:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

മംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീല്‍. റോഡ് വിഷയത്തിലും മാലിന്യ പ്രശ്നങ്ങളിലുമല്ല ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന എം.പിയുടെ വാക്കുകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന' പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ലോക്‌സഭാ എം.പി ഇക്കാര്യം പറഞ്ഞത്.

"അതിനാൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, റോഡുകളും മലിനജലവും പോലുള്ള ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കരുത്.വിധാൻ സൗധയ്ക്കുള്ളിൽ വേദവ്യാസ കൈ പൊക്കിയില്ലെന്ന് ചർച്ച ചെയ്യരുത്. വിഷയം ഉന്നയിക്കാൻ നളീൻ കുമാറിന് അവകാശമില്ലെന്ന് പറയരുത്.നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങൾക്ക് ലവ് ജിഹാദ് നിർത്തണമെങ്കിൽ, നമുക്ക് ബി.ജെ.പി ഇവിടെ ഉണ്ടാകണം. ലവ് ജിഹാദിൽ നിന്ന് മുക്തി നേടാൻ നമുക്ക് ഭാരതീയ ജനതാ പാർട്ടി ആവശ്യമാണ്," കട്ടീൽ പറഞ്ഞു.

ബി.ജെ.പി നേതാവ് ഏറ്റവും മോശമായ പ്രസ്താവനയാണ് നടത്തിയതെന്നും അവർ രാജ്യത്തെ വിഭജിക്കുകയാണെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ എംപി പ്രതികരിച്ചു. ''ഏറ്റവും മോശമായ വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. വികസനത്തിലല്ല അവരുടെ ശ്രദ്ധ,വിദ്വേഷവും വിഭജനവുമാണ് ലക്ഷ്യം. അവർ വികാരങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വികസനത്തെക്കുറിച്ചും അവരുടെ വയർ നിറയുന്നത് ഉറപ്പാക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ആളുകളോട് സംസാരിക്കുന്നു. ഞങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം, വിലക്കയറ്റം തടയണം, സാധാരണ മനുഷ്യർക്ക് പ്രശ്‌നമാകരുത്. ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്, " ശിവകുമാര്‍ പറഞ്ഞു.

''നളീൻ കുമാർ ജീവിതത്തിൽ ഒരിക്കൽ സത്യം പറഞ്ഞിട്ടുണ്ട്. വികസനത്തിന്‍റെ കാര്യത്തിൽ ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല.ആളുകൾ ആഗ്രഹിച്ചത് ചെയ്യാൻ കഴിയാതെ വരുമ്പോൾ, അവർ വർഗീയ പ്രശ്നങ്ങളിലേക്ക് തിരിയുന്നു.മംഗളൂരുവിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് അവർ ശ്രമിക്കുന്നത്.''കർണാടക നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News