Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് കുറ്റാരോപിതർക്കു വേണ്ടി വാദിക്കാൻ അഭിഭാഷക കുപ്പായമിട്ട് മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധർ. കുറ്റാരോപിതർ നിരപരാധികളാണെന്നും 18 വർഷമായി ജയിലിൽ കഴിയുകയാണെന്നും ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം വാദിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ഇത്തരം കേസുകളിൽ വർഗീയ പക്ഷപാതവും അന്വേഷണ വീഴ്ചയും ഉണ്ടെന്ന് മുരളീധർ ആരോപിച്ചു.
'അന്വേഷണത്തിൽ പക്ഷപാതമുണ്ട്. നിരപരാധികളെ ജയിലിലേക്ക് അയയ്ക്കുന്നു. വർഷങ്ങൾക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ അവരെ വിട്ടയക്കുന്നു. അപ്പോഴേക്കും അവരുടെ ജീവിതം പുനർനിർമിക്കാനുള്ള സാധ്യതയില്ലാതാവും. കുറ്റസമ്മത മൊഴിയെടുക്കാൻ കേസ് അന്വേഷിച്ച സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പ്രതികളെ പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം പോലും പുറത്തിറങ്ങാതെ 18 വർഷം ജയിലിൽ. അവരുടെ ജീവിതത്തിലെ പ്രധാന ഘട്ടം ഇല്ലാതായി'-മുരളീധർ പറഞ്ഞു. ഡൽഹി ഹൈക്കോടതി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് എസ്. മുരളീധർ.
ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കഴിഞ്ഞ അഞ്ച് മാസമായി കേസിലെ അപ്പീലുകൾ പരിഗണിക്കുന്നത്. ശിക്ഷാവിധികൾതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളും പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷയും ഇതിൽ ഉൾപ്പെടും.
2006 ജൂലൈ 11ന് ഏഴ് പടിഞ്ഞാറൻ സബർബൻ കോച്ചുകളിലാണ് ബോംബ് സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തിൽ 189 യാത്രക്കാർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷം, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിന് കീഴിലുള്ള പ്രത്യേക കോടതി 2015 ഒക്ടോബറിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തം തടവും വിധിച്ചു.