Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂ ഡൽഹി: എട്ടാം ശമ്പള കമ്മീഷന്റെ പരിധിയിൽ പെൻഷൻ പരിഷ്കരണം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് വിശദീകരണം നൽകി കേന്ദ്ര സർക്കാർ. എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഏകദേശം 69 ലക്ഷം വരുന്ന പെൻഷൻകാർക്ക് ലഭിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ എട്ടാം സിപിസിയുടെ ടേംസ് ഓഫ് റഫറൻസിൽ (ടിഒആർ) നിന്ന് പെൻഷൻ പരിഷ്കരണം ഒഴിവാക്കിയതിലുള്ള സംശയങ്ങൾക്ക് മറുപടി നൽകവേ മറ്റ് അലവൻസുകൾക്കൊപ്പം ഇതും ശമ്പള കമ്മീഷന്റെ ശുപാർശകളുടെ ഭാഗമാകുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
'കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ എട്ടാം സിപിസി ശിപാർശകൾ നൽകും.' എട്ടാം ശമ്പള കമ്മീഷനിൽ നിന്ന് പെൻഷൻ പരിഷ്കരണം നീക്കം ചെയ്തതിനെ കുറിച്ചുള്ള അവ്യക്തത അവസാനിപ്പിച്ച് മന്ത്രി മറുപടി നൽകി.
എന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ദീർഘകാല ആവശ്യമായിരുന്ന ഡിയർനെസ് അലവൻസ് (ഡിഎ) അല്ലെങ്കിൽ ഡിയർനെസ് റിലീഫ് (ഡിആർ) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുന്നതിനുള്ള ഒരു നിർദേശവും നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ ഡിഎ/ഡിആർ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ ഒരു നിർദേശവുമില്ലെന്ന് പങ്കജ് ചൗധരി പറഞ്ഞു.
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.