Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യ. അമേരിക്കയുടെ നടപടി നീതീകരിക്കാൻ ആകാത്തതും അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് എതിരായാണ് ട്രംപ് അധിക തീരുവ ചുമത്തിയത്. തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കിയ ട്രംപിന്റെ നടപടിക്കെതിരെ അതിശക്തമായാണ് ഇന്ത്യ പ്രതികരിച്ചത്.
അമേരിക്കയുടെ നടപടി അന്യായവും യുക്തിരഹിതവുമാണ്. ദേശ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. ഇതിൽ ഇന്ത്യ എതിർപ്പ് അറിയിച്ചെങ്കിലും ട്രംപ് താരീഫ് വീണ്ടും കൂട്ടി. എണ്ണ വാങ്ങുന്നതുവഴി റഷ്യയുടെ യുക്രൈൻ യുദ്ധത്തിന് ഇന്ത്യ പ്രോത്സാഹനം നൽകുകയാണെന്നാണ് ട്രംപിന്റെ ആരോപണം.
ഇതോടെ തീരുവ ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യമായി ഇന്ത്യ മാറി. മുന്നാഴ്ച കഴിഞ്ഞ് തീരുവ പ്രാബല്യത്തിൽ വരും. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ട്രംപിന്റേത് സാമ്പത്തിക ഭീഷണിയെന്നും, പ്രധാനമന്ത്രിയുടെ ബലഹീനത ഇന്ത്യൻ ജനങ്ങളുടെ താല്പര്യങ്ങളെ മറികടക്കാൻ കാരണമാകരുതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
ഉയർന്ന തീരുവ ചുമത്തപ്പെട്ട രാജ്യങ്ങൾ
ഇന്ത്യ- 50%
ബ്രസീൽ- 50%
സിറിയ- 41%
ലാവോസ് -40%
മ്യാൻമർ 40%
സ്വിറ്റ്സർലൻഡ്- 39%
ഇറാഖ് -35%
സെർബിയ- 35%
ദക്ഷിണാഫ്രിക്ക- 30%
ചൈന*-30%
ശ്രീലങ്ക -20%
ബംഗ്ലാദേശ് -20%
പാകിസ്താൻ-19%
*ചൈനക്ക് ആഗസ്റ്റ് 12 ശേഷം ഉയർന്ന തീരുവ വന്നേക്കും