അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അടച്ചു; 120 ഇന്ത്യക്കാരുമായി വ്യോമസേന വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു

കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ എത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Update: 2021-08-17 05:44 GMT
Advertising

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരമാരെ എത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  

അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യയും കൂടുതൽ വിമാനങ്ങളയക്കും. ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുടെ സഹായം തേടി‍യിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിൽ നടന്ന ചർച്ചയിലാണ് സഹായം തേടിയത്. അഫ്ഗാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News