ജീവനക്കാർ കൂട്ട അവധിയെടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിന് പോയി: വിമാനസർവീസുകൾ വൈകിയതില്‍ ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

മെഡിക്കൽ ലീവ് എടുത്താണ് ജീവനക്കാര്‍ അഭിമുഖത്തിന് പോയത്

Update: 2022-07-04 04:10 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ജീവനക്കാർ കൂട്ടഅവധിയെടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിന് പോയതോടെ ഇൻഡിഗോ എയർലൈൻസിന്റെ പകുതിയിലേറെ സർവീസുകൾ വൈകി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇൻഡിഗോ വിമാനങ്ങളിൽ 45 ശതമാനം മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്താൻ കഴിഞ്ഞതെന്ന് കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇൻഡിഗോയുടെ ക്രൂ അംഗങ്ങൾ മെഡിക്കൽ ലീവ് എടുത്താണ് ശനിയാഴ്ച എയർ ഇന്ത്യയുടെ അഭിമുഖത്തിന് പോയതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ അഭിമുഖത്തിന്റെ രണ്ടാം ഘട്ടമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

വിമാനസർവീസുകൾ വൈകിയതിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ) ഇൻഡിഗോയോട് വിശദീകരണം തേടിയിട്ടുണ്ട്. വിമാനം വൈകിയതിൽ ഡിജിസിഎ ശക്തമായി പ്രതികരിക്കുകയും രാജ്യവ്യാപകമായി വിമാനം വൈകുന്നതിന് പിന്നിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം, യാത്രക്കാരുടെ പരാതികൾക്ക് ഇൻഡിഗോ ട്വിറ്ററിൽ മറുപടി നൽകിയിരുന്നു.

ആഭ്യന്തര- രാജ്യാന്തര റൂട്ടുകളിലായി ദിവസേന 1600 ലധികം സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയർലൈൻ കമ്പനി കൂടിയാണ് ഇൻഡിഗോ. കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ മറ്റുകമ്പനികളിലേക്ക് ചേക്കേറിയത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News