'കോഴിക്കോട്, ലേ, കാഠ്ണ്ഡു വിമാനത്താവളങ്ങളിലിറക്കാന്‍ വേണ്ട പരിശീലനം നൽകുന്നില്ല'; ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്ററുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്ലെന്ന് കാട്ടിയാണ് നടപടി

Update: 2025-10-12 08:03 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: വിമാന കമ്പിനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്ററുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്ലെന്ന് കാട്ടിയാണ് ഡിജിസിഎയുടെ നടപടി.കാറ്റഗറി സി വിഭാഗത്തില്‍പ്പെടുന്ന കോഴിക്കോട്, ലേ, കാഠ്ണ്ഡു എന്നീ വിമാനത്താവളങ്ങളില്‍ ഇറക്കാന്‍ വേണ്ട പരിശീലനം നൽകുന്നില്ല.ക്യാപ്റ്റന്‍മാരും ഫസ്റ്റ് ഓഫിസര്‍മാരുമായ 1,700 പൈലറ്റുമാര്‍ക്കാണ് പരിശീലനം ലഭിക്കേണ്ടത്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.

അതിനിടെ  ബോയിങ്ങിന്റെ 787 ശ്രേണിയിലെ വിമാനങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ നിർദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സംവിധാനങ്ങൾ അടക്കം പരിശോധിക്കണം. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ബോയിങിൽ നിന്ന് ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Advertising
Advertising

എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു. എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായി തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കത്ത്. പ്രത്യേക ഓഡിറ്റിങ് നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബർമിങ്ഹാമിൽ എയർ ഇന്ത്യ വിമാനത്തിന്റെ റാം എയർ ടർബൈൻ പ്രവർത്തനക്ഷമമായ സംഭവവും വിയന്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിനുണ്ടായ തകരാറുകളും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനങ്ങളുടെ പരിശോധനക്ക് പുറമെ ഡിജിസിഎയുടെ മേൽ നോട്ടത്തിൽ എയർ ഇന്ത്യ പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യമുന്നയിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News