വോട്ട് ചോരിയും എസ്‌ഐആറും മറന്ന് മഹാഗഡ്ബന്ധൻ; ബിഹാറിൽ തർക്കം തുടരുന്നു
മഹാഗഡ്ബന്ധനിലെ കോൺഗ്രസ്- ആർജെഡി- ഇടത് പാർട്ടികൾ പല മണ്ഡലങ്ങളിലും നേർക്കുനേർ പോരാടുന്ന സാഹചര്യമാണുള്ളത്
Bihar Election | Photo | Special Arrangement
പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിലും പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനിൽ തർക്കം തുടരുന്നു. സഖ്യത്തിലെ ഘടകകക്ഷികൾ തന്നെ പല മണ്ഡലങ്ങളിലും നേരിട്ട് മത്സരിക്കുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ്- ആർജെഡി തർക്കം പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പല മണ്ഡലങ്ങളിൽ നേർക്കുനേർ പോരാട്ടമുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യമാണ് നിലവിലുള്ളത്.
ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ട് ചോരി, എസ്‌ഐആർ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയ മഹാഗഡ്ബന്ധന് മേൽക്കൈ ഉണ്ടായിരുന്നു സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ സീറ്റ് വിഭജനത്തിൽ ഭിന്നത ഉടലെടുത്തതോടെ ഇത് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആർജെഡിയുടെയും സിപിഐയുടെയും സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. ജെഎംഎം മുന്നണി വിടുകയും ചെയ്തു. ആറിടത്ത് ജെഎംഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിക്കാതെ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നതാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതിരിക്കാൻ കാരണമെന്നാണ് വിവരം.
പരസ്യമായ തർക്കമില്ലെങ്കിലും എൻഡിഎയിലും കാര്യങ്ങൾ അത്ര സുഖകരമല്ല. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് സംബന്ധിച്ചാണ് എൻഡിഎയിൽ തർക്കം നിലനിൽക്കുന്നത്. ചിരാഗ് പാസ്വാൻ ആണ് നിതീഷിനെതിരെ വിമതസ്വരം ഉയർത്തുന്നത്. യുവനേതാവ് മുഖ്യമന്ത്രിയായി വരണമെന്നാണ് ചിരാഗ് ഉയർത്തുന്ന ആവശ്യം. ബിജെപിയിൽ അങ്ങനെയൊരു മുഖമില്ല. അപ്പോൾ സ്വന്തം പേര് തന്നെയാണ് ചിരാഗ് പറയാതെ പറയുന്നത്.
ബിജെപിയും നിതീഷ് കുമാറിന്റെ പേര് ഉയർത്തുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരുടെ എണ്ണം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്നാണ് ബിജെപിയുടെ നിലപാട്. ഇതിൽ നിതീഷ് കുമാറിന് അതൃപ്തിയുണ്ട്. എങ്കിലും പരസ്യമായ തർക്കങ്ങളില്ലാതെ മുന്നോട്ട് പോവാൻ കഴിയുന്നത് എൻഡിഎക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ.