വോട്ടര്‍പ്പട്ടികയില്‍ സ്വതന്ത്ര ഓഡിറ്റ് അനുവദിക്കണം - കമല്‍ഹാസന്‍

പ്രതിപക്ഷനേതാവ് ഉപയോഗിച്ച ഡാറ്റ കമ്മിഷന്റെ സ്വന്തം രേഖകളില്‍ നിന്നുള്ളതാണെങ്കില്‍ എന്തിനാണ് അദ്ദേഹത്തോട് രേഖാമൂലമുള്ള സത്യവാങ്മൂലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു

Update: 2025-08-12 06:59 GMT

ചെന്നൈ: മെഷീന്‍ വായന സാധ്യമാകുന്ന രീതിയില്‍ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും സ്വതന്ത്ര ഓഡിറ്റ് അനുവദിക്കണമെന്നും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. രാഹുൽ ഗാന്ധിയുള്‍പ്പെടെയുള്ള ഇൻഡ്യാ സഖ്യത്തിലെ എംപിമാരുടെ അറസ്റ്റില്‍ അദ്ദേഹം അപലപിച്ചു. വോട്ടര്‍പ്പട്ടികയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. എന്നിട്ടും സ്വതന്ത്രമായ ഫോര്‍മാറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്. അധികാരികളുടെ വാക്കില്‍ ആശ്വാസം കണ്ടെത്തുന്നതിനുപകരം ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുത്തണം.

Advertising
Advertising

പ്രതിപക്ഷനേതാവ് ഉപയോഗിച്ച ഡാറ്റ കമ്മിഷന്റെ സ്വന്തം രേഖകളില്‍ നിന്നുള്ളതാണെങ്കില്‍ എന്തിനാണ് അദ്ദേഹത്തോട് രേഖാമൂലമുള്ള സത്യവാങ്മൂലം ആവശ്യപ്പെടുന്നത്. ടി.എന്‍ ശേഷന്‍ പോലുള്ള നിഷ്പക്ഷരായ ഒട്ടേറെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഇന്ത്യയുടെ സുതാര്യതയ്ക്കായി ഒന്നിക്കാന്‍ ഇൻഡ്യാ സഖ്യത്തിലെയുള്‍പ്പെടെ എന്റെ എല്ലാ സഹോദരങ്ങളെയും ഞാന്‍ ക്ഷണിക്കുന്നു. ഇത് പക്ഷപാതപരമായ ലക്ഷ്യമല്ല, ഇന്ത്യയുടെ ലക്ഷ്യമാണ്'' - അദ്ദേഹം പറഞ്ഞു.

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലിലേക്ക് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News