മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കത്തിൽ 'അല്ലാഹു അക്ബർ'; വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ട്യൂഷൻ ടീച്ചറും സുഹൃത്തും അറസ്റ്റിൽ

ട്യൂഷൻ ടീച്ചർ രജിത, പ്രതിശ്രുത വരൻ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് പിടിയിലായത്.

Update: 2023-10-31 10:01 GMT
Advertising

കാൺപൂർ: കാൺപൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ട്യൂഷൻ ടീച്ചറും പ്രതിശ്രുത വരനും അറസ്റ്റിൽ. ട്യൂഷൻ ടീച്ചർ രജിത, പ്രതിശ്രുത വരൻ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് പിടിയിലായത്. കാൺപൂരിലെ ടെക്‌സ്റ്റൈൽ ബിസിനസുകാരന്റെ മകനാണ് കൊല്ലപ്പെട്ടത്.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതിയായ പ്രഭാത് ശുക്ല കുട്ടിയെ ഒരു സ്റ്റോർ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ട്യൂഷൻ ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും ഒരുമിച്ച് സ്റ്റോർ റൂമിലേക്ക് കയറിപ്പോവുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ട്. 20 മിനിറ്റിന് ശേഷം പ്രഭാത് മാത്രമാണ് ഇറങ്ങിവരുന്നത്. തുടർന്ന് പ്രതി വസ്ത്രം മാറി കുട്ടിയുടെ സ്‌കൂട്ടറിൽ കയറിപ്പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ലഭിച്ച 'അല്ലാഹു അക്ബർ' എന്നെഴുതിയിരുന്നു. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനാണ് കത്തിൽ ഇങ്ങനെ എന്നെഴുതിയതെന്നാണ് പ്രതികൾ പറയുന്നത്. കൊലപാതകത്തിന് കാരണമെന്താണ് എന്നത് വ്യക്തമല്ല. കത്തിലെ കയ്യെഴുത്ത് പ്രഭാത് ശുക്ലയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News