കേണൽ സോഫിയ ഖുറേഷിക്ക് എതിരായ വിവാദ പരാമർശം: വിജയ് ഷാക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി കർണാടക
സോഫിയ ഖുറേഷിയെ അപമാനിച്ച മന്ത്രിയുടെ പരാമർശം മുഴുവൻ രാജ്യത്തിനും അപമാനമാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ബെംഗളൂരു: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷാക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കർണാടക സർക്കാർ പൊലീസിന് നിർദേശം നൽകി.
കേണൽ സോഫിയ ഖുറേഷി ബെലഗാവിയുടെ മരുമകളാണ്. ബെലഗാവി സ്വദേശിയാണ് അവരുടെ ഭർത്താവ്. പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാറിനെ അറിയിക്കാൻ ബെലഗാവി ജില്ലാ പൊലീസ് സൂപ്രണ്ടിനോട് നിർദേശിച്ചിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
മന്ത്രിയുടെ പരാമർശം അവർക്ക് മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിനും മുഴുവൻ രാജ്യത്തിനും അപമാനമാണ്. ആരും അത്തരമൊരു മനോഭാവം പുലർത്തരുത്. ഇത് ന്യായീകരിക്കാനാവില്ല. ഈ പശ്ചാത്തലത്തിൽ, ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പരമേശ്വര വ്യക്തമാക്കി.
ഭീകരവാദികളുടെ സഹോദരി എന്നായിരുന്നു മധ്യപ്രദേശ് മന്ത്രിയായ കുൻവർ വിജയ് ഷാ സോഫിയ ഖുറേഷിയെ പരോക്ഷമായി വിശേഷിപ്പിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന സർക്കാർ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പരാമർശം വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമർശത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മധ്യമപ്രദേശ് ഹൈക്കോടതി മന്ത്രിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു.