Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കിയ മോട്ടോഴ്സിന്റെ ആന്ധ്രാപ്രദേശ് പ്ലാന്റിൽ നടന്ന വൻ മോഷണത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് വർഷത്തിനിടെ കിയ കാർ നിർമാണ ഫാക്ടറിയിൽ നിന്ന് 1008 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ രണ്ട് മുൻ കിയ തൊഴിലാളികൾ അന്വേഷണം നേരിടുന്നതായി പൊലീസ് അറിയിച്ചു.
സ്ക്രാപ് ഡീലർമാരുമായി ഒത്തുകളിച്ചാണിവർ എഞ്ചിൻ മോഷണം നടത്തിയതെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം. 2.3 മില്ല്യൺ വില മതിക്കുന്ന എഞ്ചിനുകളാണ് മോഷണം പോയത്. ഈ സംഭവം വ്യാവസായിക പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും തൊഴിലാളികളുടെ വിശ്വാസ്യതയെക്കുറിച്ചെല്ലാം ആശങ്ക ഉയർത്തിയിട്ടുണ്ട്. കേസിൽ അന്തർ സംസ്ഥാന കുറ്റകൃത്യ ശൃംഖലകളെക്കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു.
ആന്ധ്രാപ്രദേശ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സഹോദര സ്ഥാപനമായ ഹ്യുണ്ടായിയിൽ നിന്ന് (005380.KS) വാങ്ങിയ എഞ്ചിനുകളാണ് കാണാതാത്. സംഭവത്തിൽ മുൻ ജീവനക്കാരും ഇപ്പോഴത്തെ ജീവനക്കാരും തമ്മിൽ ഗൂഢാലോചന നടത്തിയതായും പൊലീസിന് സംശയമുണ്ട്.
ഏപ്രിൽ 16 ലെ പൊലീസ് രേഖ പ്രകാരം, വ്യാജ ഇൻവോയ്‌സുകളും കൃത്രിമ ഗേറ്റ് പാസുകളും ഉപയോഗിച്ച് ഫാക്ടറിയിൽ നിന്ന് എഞ്ചിനുകൾ കടത്തുന്നതിൽ രണ്ട് മുൻ കിയ ഇന്ത്യ ഫാക്ടറി തൊഴിലാളികളും ഒരു ടീം ലീഡറും എഞ്ചിൻ ഡിസ്‌പാച്ച് വിഭാഗത്തിലെ മേധാവിയും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജ രജിസ്ട്രേഷൻ നമ്പറുകളുള്ള ഒന്നിലധികം ട്രക്കുകൾ ഉപയോഗിച്ചായിരുന്നു ഇവർ മോഷണം നടത്തിയത്.
കഴിഞ്ഞ വർഷം ഇൻവെന്ററി മാനേജ്‌മെന്റ് പ്രക്രിയകൾ മെച്ചപ്പെടുത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് കിയ ഇന്ത്യ റോയിട്ടേഴ്‌സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് കിയ ഇന്ത്യ ഒരു ആഭ്യന്തര അന്വേഷണം നടത്തി കേസ് പൊലീസിനെ അറിയിക്കുകയായിരുന്നു.