മധ്യപ്രദേശില്‍ ആദിവാസി സ്ത്രീയെ തീ കൊളുത്തി ; വേദന കൊണ്ടു പിടയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി

സര്‍ക്കാര്‍ ക്ഷേമപദ്ധതിയിലൂടെ ലഭിച്ച സ്ത്രീയുടെ കുടുംബത്തിന് ലഭിച്ച ഭൂമി കയ്യേറിയെന്ന് ആരോപിച്ചായിരുന്നു മൂന്നു പേരടങ്ങുന്ന സംഘം ആക്രമിച്ചത്

Update: 2022-07-04 08:10 GMT
Editor : Jaisy Thomas | By : Web Desk

ഭോപ്പാല്‍: മധ്യപ്രദേശില്‍ 38കാരിയായ ആദിവാസി സ്ത്രീയെ ഒരു കൂട്ടം ആളുകള്‍ ജീവനോടെ തീ കൊളുത്തി. തീയിട്ട ശേഷം യുവതി വേദന കൊണ്ടു നിലവിളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ ചെയ്തു.

സര്‍ക്കാര്‍ ക്ഷേമപദ്ധതിയിലൂടെ  ലഭിച്ച ഭൂമി കയ്യേറാന്‍ ശ്രമിച്ചത് എതിര്‍ത്തതിനെ തുടര്‍ന്നാണ് മൂന്നു പേരടങ്ങുന്ന   സംഘം യുവതിയെ ആക്രമിച്ചത്. ഗുണ ജില്ലയിലെ റാംപ്യാരി സഹരിയ എന്ന ആദിവാസി സ്ത്രീക്കാണ് ഗുരുതരമായി പരിക്കേറ്റത്. 80 ശതമാനം പൊള്ളലേറ്റ സഹരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. കൃഷി സ്ഥലത്ത് വേദന കൊണ്ടു പുളയുന്ന ഭാര്യയെ ഭർത്താവ് അർജുൻ സഹാരിയ കണ്ടെത്തുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

Advertising
Advertising

വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ പദ്ധതിപ്രകാരം സഹരിയയുടെ കുടുംബത്തിന് ലഭിച്ച 6 ബിഗാസ് ഭൂമിയില്‍ കൃഷിയിറക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ അര്‍ജുനും ഭാര്യയുമാണെങ്കിലും പിന്നാക്ക വിഭാഗത്തില്‍ പെട്ട ഇവരുടെ സ്ഥലം അക്രമികള്‍ കൈവശം വച്ചിരുന്നു. ഈയിടെയാണ് അത് പ്രാദേശിക റവന്യൂ വകുപ്പ് കയ്യേറ്റക്കാരിൽ നിന്ന് മോചിപ്പിച്ച് സഹരിയയുടെ കുടുംബത്തിന് കൈമാറിയത്. സംഭവ ദിവസം കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ പ്രതാപ്, ഹനുമത്ത്, ശ്യാം കിരാർ എന്നിവരും കുടുംബാംഗങ്ങളും ട്രാക്ടറിൽ പോകുന്നത് കണ്ടതായി അര്‍ജുന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവിടെ നിന്നും പുക ഉയരുന്നതു കണ്ട് ഓടിച്ചെന്നപ്പോഴാണ് തീയില്‍ കിടന്നു പുളയുന്ന ഭാര്യയെ കണ്ടത്.

''അർജുൻ സഹരിയയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പേരുള്ള മൂന്ന് പേരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പങ്കജ് ശ്രീവാസ്തവ പറഞ്ഞു. സംഭവത്തില്‍ സംഭവത്തിൽ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ''രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മുവിനെ മുന്നില്‍ നിര്‍ത്തുന്ന ഒരു പാര്‍ട്ടി ഒരു ആദിവാസി സ്ത്രീക്കെതിരെ ഇത്തരമൊരു ക്രൂരതയ്ക്ക് അനുമതി നൽകുന്നു. ലജ്ജാകരമാണ്," രമേശ് ട്വീറ്റ് ചെയ്തു. ഭാര്യയെ ആക്രമിച്ച മൂന്ന് പേരുടെയും കുടുംബത്തിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് അർജുൻ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News