കുടുംബ കൃഷിയിടത്തിൽ നിന്നും തക്കാളി പറിച്ചതിന് സഹോദരനെ കുത്തിക്കൊന്നു; ​ഗുജറാത്തിൽ 56കാരൻ അറസ്റ്റിൽ

തക്കാളി പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Update: 2023-01-17 14:45 GMT
Advertising

അഹമ്മാദാബാദ്: കുടുംബ കൃഷിയിടത്തിൽ നിന്നും തക്കാളി പറിച്ചതിന് സഹോദരനെ കുത്തിക്കൊന്ന് മധ്യവയസ്കൻ. ​ഗുജറാത്തിലെ നർമദ ജില്ലിയിലെ ധവൽവീർ ​ഗ്രാമത്തിലാണ് കൊലപാതകം. സംഭവത്തിൽ 56കാരനായ മാഷിറാം കയ്ല വാസവയെ ദെദിയാപാദ പൊലീസ് അറസ്റ്റ് ചെയ്തു.

തക്കാളി പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജ്യേഷ്ട സഹോദരനായ കാഷിറാമി (58)നെയാണ് ഇയാൾ വകവരുത്തിയത്. ജനുവരി ആറിനായിരുന്നു സംഭവം. കൊലയ്ക്കു ശേഷം മുങ്ങിയ മാഷിറാമിനെ അന്വേഷണത്തിനിടെ കഴിഞ്ഞദിവസം പൊലീസ് പിടികൂടുകയായിരുന്നു.

സൂറത്ത് സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാശിറാം മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ മകൻ രാകേഷ് ദെദിയാപാദ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ചെയ്തത്. ഗ്രാമത്തിലെ കുടുംബ വയലിൽ നിന്ന് തക്കാളി പറിച്ചപ്പോൾ കാശിറാമും മാഷിറാമും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി എഫ്.ഐ.ആറിൽ പറയുന്നു.

തക്കാളിയുമായി തിരിച്ചുപോവുമ്പോൾ കാഷിറാമിനെ പിന്തുടർന്ന മാഷിറാം, എന്തിനാണ് അത് പറിച്ചതെന്ന് ചോദിച്ചു. ഇത് ഇരുവരും തമ്മിൽ വഴക്കിന് കാരണമാവുകയും ഒടുവിൽ മാഷിറാം അരയിൽ നിന്നൊരു കത്തിയെടുത്ത് സഹോദരന്റെ വയറ്റിൽ കുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കാശിറാമിന്റെ വയറ്റിൽ നിന്നും ധാരാളം രക്തം നഷ്ടപ്പെടുന്നുണ്ടായിരുന്നു. ഉടൻ ദെദിയാപാദ പബ്ലിക് ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തുടർന്ന് ന്യൂ സൂറത്ത് സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സയിലിരിക്കെ ജനുവരി 15നാണ് മരണത്തിന് കീഴടങ്ങിയത്- പൊലീസ് വ്യക്തമാക്കി.

ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഐ.പി.സി വകുപ്പുകൾ പ്രകാരം ആദ്യം ഫയൽ ചെയ്ത എഫ്‌.ഐ.ആർ കുറ്റകരമായ നരഹത്യാ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ദെദിയാപാദ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മാഷിറാമിനെ കൂടുതൽ അന്വേഷണത്തിനായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News