വിവാഹവാര്‍ഷികത്തിന് ഭാര്യക്ക് 49,000 രൂപയുടെ ഫോൺ സമ്മാനിച്ചു; പിന്നാലെ പൊലീസ് വീട്ടില്‍,പുലിവാല് പിടിച്ച് ദമ്പതികൾ

വിൽപ്പനക്കാരന്റെ രേഖകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറയുന്നു

Update: 2025-07-08 10:06 GMT
Editor : Lissy P | By : Web Desk

കൊൽക്കത്ത: വിവാഹവാര്‍ഷികത്തിന് ഭാര്യക്ക് 49,000 രൂപയുടെ ഫോൺ സമ്മാനമായി നൽകിയതിന് പിന്നാലെ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി അഭിഭാഷകന്‍. കൊല്‍ക്കത്തയിലെ സഖാരിപ്പാറ സ്വദേശിയായ അഭിഭാഷകനും ഭാര്യയുമാണ് പുലിവാല് പിടിച്ചിരിക്കുന്നത്. മിഷൻ റോ എക്സ്റ്റൻഷനിലെ ഒരു സ്റ്റേറില്‍ നിന്നാണ് അഭിഭാഷകന്‍ ഭാര്യക്കായി പുതിയ ഫോണ്‍ വാങ്ങിയത്.

മൊബൈൽ ഫോൺ സീൽ ചെയ്ത നിലയിലായിരുന്നുവെന്നും ഇതിന് ജിഎസ്ടി ബില്ലും കടക്കാര്‍ നല്‍കി. എന്നാല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കും. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പൊലീസ് ഇവരുടെ വീട്ടിലെത്തി. സൈബര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്.ഫോണിന്റെ IMEI നമ്പര്‍ ഒരു ക്രിമിനൽ കേസിൽ ഉപയോഗിച്ചതും ഒന്നാണെന്ന് രാജ്കോട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു. ഇത് കേട്ട് ഞെട്ടിപ്പോയതായി അഭിഭാഷകന്‍ അറിയിച്ചു.ഫോൺ നിയമപരമായി വാങ്ങിയതാണെന്നും ഒരു ക്രിമിനൽ പ്രവർത്തനവുമായും ബന്ധമില്ലെന്നും ഇവര്‍ തറപ്പിച്ചു പറഞ്ഞു.

Advertising
Advertising

ഇതിന് പിന്നാലെ ദമ്പതികൾ ഹാരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പഴയ ഫോൺ മനഃപൂർവം പുതിയതായി വിറ്റു എന്നാരോപിച്ച് മൊബൈല്‍ഫോണ്‍ വാങ്ങിയ കടക്കെതിരെ കേസ് ഫയൽ ചെയ്തു. കട ബൗബസാർ പൊലീസിന്റെ അധികാരപരിധിയിൽ വരുന്നതിനാൽ കേസ് പിന്നീട് അവർക്ക് കൈമാറി.ചോദ്യം ചെയ്യലിനായി കട ഉടമകളെയെയും  വിതരണക്കാരനെയും വിളിപ്പിച്ചു.

വിൽപ്പനക്കാരന്റെ രേഖകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറയുന്നു.  ഫോൺ മുമ്പ് ഉപയോഗിച്ചതായി തനിക്ക് അറിയില്ലെന്നാണ് വിൽപ്പനക്കാരൻ അവകാശപ്പെടുന്നത്.ഫോൺ  ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.പഴയ ഫോൺ പുതിയതായി എങ്ങനെ വിറ്റുവെന്നും അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന  വലിയ ശൃംഖലയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന്  പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം,ഫൊറന്‍സിക് പരിശോധനഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News