വിദ്വേഷ പ്രസംഗത്തിന് അടിയന്തര നടപടി വേണം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം ​പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നുവെന്നും കോൺഗ്രസ് ചോദിച്ചു

Update: 2024-04-22 13:49 GMT
Editor : anjala | By : Web Desk
Advertising

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിൽ നടത്തിയ വിദ്വേഷപരാമർശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്. മോദിയുടേത് പൂർണമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കൾ അടിയന്തരനടപടി ആവശ്യപ്പെട്ടാണ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതി അറിയിച്ചുവെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകനും കോൺ​ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ കേസെടുക്കണം. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം ​പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നുവെന്നും കോൺഗ്രസ് ചോദിച്ചു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചു നൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു.

Full View

വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്കെതിരെ പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന്‌ രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു. പ്രധാനമന്ത്രിയുടെത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ്‌ പ്രതികരിച്ചു. ഭരണഘടനയെ തകർക്കുവാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. 


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

Contributor - Web Desk

contributor

Similar News