Editor - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മണിപ്പൂർ: സംഘർഷം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തി. ചുരാചന്ദ്പൂരിൽ സംഘർഷ ബാധിതരുമായി മോദി സംസാരിച്ചു. ആക്രമണങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചുവെന്നും മണിപ്പൂരിന്റെ വികസനത്തിനായി ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.
'മണിപ്പൂർ എന്ന നാട് പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും നാടാണ്. നിർഭാഗ്യവശാൽ ഈ മനോഹരമായ പ്രദേശത്ത് അക്രമം നിഴൽ വീഴ്ത്തിയിരുന്നു. കുറച്ചു മുമ്പ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരെ കണ്ടതിനുശേഷം മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.' ചുരാചന്ദ്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
2023-ൽ മണിപ്പൂരിൽ മെയ്തി സമുദായവും കുക്കി ഗോത്രങ്ങളും തമ്മിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ 250-ലധികം പേർ കൊല്ലപ്പെട്ടു. 2023-ൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിൽ മാസങ്ങളോളം ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഏകദേശം 60,000 ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. തുടർച്ചയായ സംഘർഷങ്ങൾ കാരണം സംസ്ഥാനത്തെ ആയിരക്കണക്കിന് നിവാസികൾക്ക് ഇപ്പോഴും വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ സംഘർഷ സാഹചര്യങ്ങളിലൊക്കെയും രാജ്യത്തിൻറെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല എന്ന വിമർശനം വ്യപകമായിരുന്നു. ഇതിനിടെയിലാണ് രണ്ടു വർഷങ്ങൾക്ക് ശേഷം മോദി മണിപ്പൂർ സന്ദർശിക്കുന്നത്.