നല്ലനടപ്പ് ഗുണമായി; നവജ്യോത് സിദ്ദു നാളെ ജയിൽമോചിതനാകും

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മുൻ ക്രിക്കറ്ററും ഇപ്പോൾ കോൺഗ്രസ് നേതാവുമായ സിദ്ദു

Update: 2023-03-31 09:32 GMT

Navjot Singh Sidhu

Advertising

ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായത്. സിദ്ദുവിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ മോചന വിവരം പങ്കുവെച്ചത്. അധികൃതരുടെ അറിയിപ്പ് ലഭിച്ചത് പ്രകാരമാണ് ട്വീറ്റെന്നും കുറിപ്പിലുണ്ട്. അദ്ദേഹത്തിന്റെ അഭിഭാഷകൻ എച്ച്.പി.എസ്. വർമ പി.ടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പഞ്ചാബ് ജയിൽചട്ടമനുസരിച്ച് നല്ല പെരുമാറ്റമുള്ള കുറ്റവാളിക്ക് പൊതു ഇളവിന് അർഹതയുണ്ടെന്നും ശനിയാഴ്ച സിദ്ദു പുറത്തിറങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് 59കാരനായ സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. 1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവ് വിധിച്ചെങ്കിലും 2018ൽ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനപ്പരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഈ വിധി.

സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്ന് സിദ്ദു പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. അതിനിടെ, ജയിലിൽ കഴിയവേ സിദ്ദുവിന്റെ ഭാര്യ അയച്ച വൈകാരിക കത്ത് പുറത്തുവന്നിരുന്നു. നിങ്ങൾ അനുഭവിക്കുന്നതിനെക്കാൾ വലിയ വേദനയിലാണ് താൻ പുറത്ത് കഴിയുന്നതെന്ന് നവജോത് കൗർ ട്വീറ്റ് ചെയ്തു.

'ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഓരോ ദിവസവും നിന്നെക്കാൾ വലിയ വേദനയിൽ പുറത്ത് കാത്തിരിക്കുകയാണ്. നിനക്ക് വീണ്ടും വീണ്ടും നീതി നിഷേധിക്കപ്പെടുകയാണ്. നിനക്ക് വേണ്ടി കാത്തിരിക്കാത്തതിന് ക്ഷമിക്കണം. കാൻസർ അതിന്റെ അതിന്റെ രണ്ടാംഘട്ടത്തിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ശസ്ത്രക്രിയക്കായി പോവുകയാണ്. ആരെയും കുറ്റപ്പെടുത്താനില്ല, എല്ലാം ദൈവത്തിന്റെ തീരുമാനമാണ്''-നവജോത് കൗർ ട്വീറ്റ് ചെയ്തു.

Former Punjab PCC president and former cricketer Navjot Singh Sidhu, who was convicted in the case of a man's death during a parking dispute, will be released from jail tomorrow.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News