നെഹ്‌റുവിന്റെ ജന്മദിന ചടങ്ങ് 'ബഹിഷ്‌ക്കരിച്ച്' കേന്ദ്രം; പാർലമെന്റിലെ ചടങ്ങിൽ മന്ത്രിമാരും സ്പീക്കറുമില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആരംഭിച്ച ആഘോഷപരിപാടികളുടെ പോസ്റ്ററുകളിൽ നെഹ്‌റുവിന്റെ ചിത്രമില്ലാത്തത് ഏറെ വിവാദമായിരുന്നു

Update: 2021-11-14 12:48 GMT
Editor : Shaheer | By : Web Desk

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിന ചടങ്ങ് 'ബഹിഷ്ക്കരിച്ച്' കേന്ദ്രം. 132-ാം ജന്മദിനത്തിൽ പാർലമെന്റിൽ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തില്ല. ലോക്‌സഭാ ചെയർമാനും രാജ്യസഭാ സ്പീക്കറുമൊന്നും ചടങ്ങിനെത്തിയിട്ടില്ല. നെഹ്‌റുവിന്റെ ജന്മദിന ചടങ്ങ് ബഹിഷ്‌ക്കരിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അസാധാരണ നടപടിയെന്നാണ് രാജ്യസഭാ എംപി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇതിനെ വിശേഷിപ്പിച്ചത്. അസാധാരണ കാഴ്ചയാണ് ഇന്ന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്നതെന്ന് അദ്ദേഹം പറയുന്നു. ''ലോക്‌സഭാ സ്പീക്കർ ചടങ്ങിലുണ്ടായിരുന്നില്ല. രാജ്യസഭാ ചെയർമാനും അസന്നിഹിതനായിരുന്നു. ഒരൊറ്റ മന്ത്രിയും പങ്കെടുത്തില്ല. ഇതിലും ക്രൂരമാകാനാകുമോ?''-ജയറാം രമേശ് ചോദിച്ചു.

Advertising
Advertising

സർക്കാർ നടപടിയെ തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയനും വിമർശിച്ചു. ഒട്ടും അതിശയമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാർലമെന്റ് അടക്കമുള്ള ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെ ഈ ഭരണകൂടം തകർക്കുകയാണെന്നും ഡെറെക് വിമർശിച്ചു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ഇടക്കാല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മലികാർജുൻ ഖാർഗെ, അടക്കം പ്രതിപക്ഷത്തുനിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തിരുന്നു. നേതാക്കൾ നെഹ്‌റുവിന് ആദരമര്‍പ്പിച്ച് പുഷ്പാർച്ചന നടത്തുകയും ചെയ്തു.

നേരത്തെ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആരംഭിച്ച 'ആസാദി കാ അമ്രിത് മഹോത്സവി'ന്റെ പോസ്റ്ററുകളിൽ നെഹ്‌റുവിന്റെ ചിത്രമില്ലാത്തത് ഏറെ വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള വെബ്‌സൈറ്റിൽനിന്ന് രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെ ഒഴിവാക്കിയ ആദ്യ രാജ്യമായിരിക്കും ഇന്ത്യയെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ് വിമർശിച്ചു.

Summary: No ministers attended the Jawaharlal Nehru birth anniversary event at Parliament today. The Chairman of the Rajya Sabha and the Speaker of the Lok Sabha were also absent

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News