'രാഹുല്‍ ഗാന്ധി മാപ്പ് പറയുന്ന പ്രശ്നമില്ല': ബി.ജെ.പി ആവശ്യം തള്ളി ഖാര്‍ഗെ

രാഹുലിന്‍റെ ക്ഷമാപണം ആവശ്യപ്പെടുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ വിദേശത്ത് നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടി പറയണമെന്ന് ഖാര്‍ഗെ

Update: 2023-03-15 08:41 GMT
Advertising

ഡല്‍ഹി: ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് എം.പി രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിന്‍റെ ക്ഷമാപണം ആവശ്യപ്പെടുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ വിദേശത്ത് നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടി പറയണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

മോദിജി അഞ്ചാറു രാജ്യങ്ങളിൽ പോയി നമ്മുടെ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുന്നത് പാപമാണെന്ന് അദ്ദേഹം പറഞ്ഞെന്നും ഖാര്‍ഗെ ആരോപിച്ചു.

"ഇവിടെ ജനാധിപത്യം കുറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ദുർബലമാകുന്നു. ടിവി ചാനലുകളില്‍ സമ്മർദം ചെലുത്തുന്നു. സത്യം പറയുന്ന ആളുകളെ ജയിലിലടക്കുന്നു. ഇത് ജനാധിപത്യം അവസാനിപ്പിക്കുന്ന പ്രക്രിയ അല്ലെങ്കിൽ പിന്നെ എന്താണ്?"- ഖാര്‍ഗെ ചോദിച്ചു.

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചതോടെ പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. രാഹുല്‍ ഗാന്ധി വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ഇതോടെയാണ് പ്രധാനമന്ത്രി മോദി വിദേശത്ത് വെച്ച് ഇന്ത്യക്കാരെ അപമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചടിച്ചത്.

Summary- Congress president Mallikarjun Kharge on Wednesday said there is no question of an apology over Rahul Gandhi's remarks in the UK and that those demanding so must answer on Prime Minister Narendra Modi "humiliating" the people of the country with his comments abroad.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News