'അറസ്റ്റ് തടയണം'; നുപൂർ ശർമ വീണ്ടും സുപ്രിംകോടതിയിൽ

ഒമ്പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂർ ശർമ ഹരജിയിൽ പറഞ്ഞു.

Update: 2022-07-18 13:50 GMT
Advertising

ന്യൂഡൽഹി: പ്രവാചകനിന്ദയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻ വക്താവ് നുപൂർ ശർമ സുപ്രിംകോടതിയെ സമീപിച്ചു. ഒമ്പത് എഫ്‌ഐആറുകളാണ് വിവിധ സംസ്ഥാനങ്ങളിലായി നുപൂറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്നും നുപൂർ ശർമ ഹരജിയിൽ പറഞ്ഞു.

ഈ മാസം നുപൂർ ശർമക്കെതിരായ ഹരജി പരിഗണിച്ച സുപ്രിംകോടതി അവർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പ്രവാചകനിന്ദയെ തുടർന്ന് രാജ്യത്തുണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമയാണെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

''അവരുടെ പ്രസ്താവനയെ തുടർന്നുണ്ടായ സംവാദം ഞങ്ങൾ കാണുകയായിരുന്നു. അവർ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചതും അപമാനകരമാണ്. രാജ്യത്തോട് മുഴുവൻ അവർ മാപ്പ് പറയണം. രാജ്യത്ത് സംഭവിച്ചതിനെല്ലാം അവർ മാത്രമാണ് ഉത്തരവാദി'' - ജസ്റ്റിസ് സൂര്യകാന്തും ജെ.ബെ പാർദിവാലയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

ഒരു ടെലിവിഷൻ ചർച്ചയിൽ നുപൂർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. രാജ്യത്തിനകത്തും പുറത്തും അതിനെതിരെ പ്രതിഷേധമുയർന്നു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂർ ശർമയെ ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News