യുപിയിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു

17കാരിയെ ഒരു മാസത്തോളം തടവിലാക്കി തുടർച്ചയായി ബലാത്സം​ഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Update: 2024-09-10 07:06 GMT

ലഖ്നൗ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം. കേസിൽ ബിഹാർ സ്വദേശിയായ വീർനാഥ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.

17കാരിയെ വീണ്ടും തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ചായിരുന്നു ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയത്. ആദ്യത്തെ കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ആഗസ്റ്റ് അഞ്ചിന് പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി. തുടർന്ന് ഒരു മാസത്തോളം തടവിലാക്കി തുടർച്ചയായി ബലാത്സം​ഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Advertising
Advertising

പെൺകുട്ടി വീടിനു പുറത്തെ ശൗചാലയത്തിലേക്ക് പോവുന്നതിനിടെയാണ് പാണ്ഡെ തട്ടിക്കൊണ്ടു പോയതെന്ന് കൊയ്‌റൗണ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കുമാർ പറഞ്ഞു. സെപ്റ്റംബർ രണ്ടിന് പ്രതി പെൺകുട്ടിയെ ജംഗിഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

തുടർന്ന്, കഴിഞ്ഞ ഒരു മാസമായി തന്നെ വീർനാഥ് പാണ്ഡെ തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നെന്ന് ഇൻസ്പെക്ടർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഭാരതീയ ന്യായ് സം​ഹിതയിലെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയും പോക്‌സോ നിയമപ്രകാരവും എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 മേയിലായിരുന്നു ആദ്യ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ കൊയ്‌റൗണ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, 17കാരിയെ പ്രതി തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News