പഴനി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമല്ല; കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും അഹിന്ദുക്കള്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശം നല്‍കി

Update: 2024-01-31 07:41 GMT
Editor : Jaisy Thomas | By : Web Desk

മദ്രാസ് ഹൈക്കോടതി/ പഴനി ക്ഷേത്രം

Advertising

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ പഴനി മുരുക ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പഴനി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് തമിഴ്‌നാട് സർക്കാരിനും തമിഴ്നാട് ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പിനും മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച നിർദേശം നൽകി.

പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും കൊടിമരത്തിന് അപ്പുറം അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നുമാണ് കോടതി ഉത്തരവ്. ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും അഹിന്ദുക്കള്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശം നല്‍കി. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ നീക്കം ചെയ്തിരുന്നു. അരുൾമിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി ക്ഷേത്ര ഭക്തരുടെ സംഘടനയുടെ സംഘാടകൻ ഡി. സെന്തിൽകുമാറിൻ്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.''ഏതെങ്കിലും അഹിന്ദുക്കൾക്ക് ക്ഷേത്രം ദര്‍ശിക്കണമെന്ന് തോന്നിയാല്‍ പ്രസ്തുത വ്യക്തി തനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടെന്നും ഹിന്ദു മതത്തിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുമെന്നും അനുസരിക്കുമെന്നും പ്രതിജ്ഞയെടുക്കണം. ക്ഷേത്രാചാരങ്ങൾ അനുസരിച്ച്, അത്തരം മാനദണ്ഡങ്ങള്‍ പ്രകാരം, പ്രസ്തുത അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ അനുവദിക്കാം'' എന്നും ജസ്റ്റിസ് എസ്.ശ്രീമതി വ്യക്തമാക്കി.എന്നാൽ,ഈ ഉത്തരവ് പഴനി ക്ഷേത്രത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

''മറ്റു മതങ്ങളില്‍ പെട്ടവര്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ട്. എന്നാല്‍ മറ്റു മതങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടാൻ കഴിയില്ല, ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നിയന്ത്രിക്കേണ്ടതുണ്ട്.ക്ഷേത്രം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല'' ഉത്തരവില്‍ പറയുന്നു. പഴനിയിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് സൂചിപ്പിക്കുന്ന ബോർഡുകളും ബോർഡുകളും സ്ഥാപിക്കാൻ കോടതിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂണിൽ സെന്തിൽകുമാർ ഹരജി സമർപ്പിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News