പാർലമെന്‍റ് വർഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും

ഈ സഭാ സമ്മേളനത്തിൽ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്

Update: 2021-07-18 01:19 GMT
Advertising

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇരു സഭകളും സമ്മേളിക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,കാർഷിക നിയമങ്ങൾ ഇന്ധന വിലവർധനവ് എന്നീ വിഷയങ്ങളാകും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക. അതേസമയം ഈ സഭാ സമ്മേളനത്തിൽ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്.

19 ദിവസം നീണ്ടുനിൽക്കുന്ന വർഷകാല സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ലോക്സഭയും രാജ്യസഭയും ചേരുക. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ച പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും. വാക്സിൻ വിതരണം, കർഷക സമരം, ഇന്ധന വിലവർദ്ധന, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ പ്രതിപക്ഷം ആയുധമാക്കും . ഇതിന് പുറമെ റഫേൽ കരാർ സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ ഈ വിഷയവും പ്രതിപക്ഷം സഭയിൽ കൊണ്ടുവരും.

റാഫേൽ ഇടപാടിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്. കർഷക ബിൽ പിൻവലിക്കാത്തതിനാൽ ഈ മാസം 22 മുതൽ എല്ലാ ദിവസവും അഞ്ച് നേതാക്കളും 200 കർഷകരുമെന്ന നിലയിൽ പാർലമെന്‍റിന് മുന്നിൽ സമരം നടത്താനാണ് കർഷകരുടെ തീരുമാനം. നാളെ സഭ തുടങ്ങുന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർളയും പാർലമെന്‍ററി കാര്യ വകുപ്പ് പ്രഹ്ലാദ് ജോഷിയും വിളിച്ച സഭാ കക്ഷി നേതാക്കളുടെ യോഗങ്ങൾ ഇന്ന് ചേരും. സഭ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് നേതാക്കളുടെ പിന്തുണ ഇരുവരും തേടും

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News