'വേഗം കുട്ടികൾക്ക് ജന്മം നൽകണം': നവദമ്പതികളോട് ഉദയനിധി സ്റ്റാലിൻ
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ഉദയനിധിയുടെ പരാമർശം
ചെന്നൈ: വേഗം കുട്ടികൾക്ക് ജന്മം നൽകണമെന്ന് നവദമ്പതികളോട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
ചെന്നൈയില്‍ നടന്ന സമൂഹവിവാഹത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കുട്ടികള്‍ വേണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മകൻ ഉദയനിധിയും സമാന പരാമര്‍ശം നടത്തിയത്.
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ഉദയനിധിയുടെ പരാമർശം.
‘‘വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ എത്രയും വേഗം കുഞ്ഞിനെക്കുറിച്ചു ചിന്തിക്കണമെന്ന് അഭ്യർഥിക്കുന്നു. കുട്ടികൾക്ക് തമിഴ് പേരുകളിടണം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനമാണു നമ്മുടേത്. അതിന്റെ പ്രശ്നങ്ങളാണു നേരിടുന്നത്. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ എട്ട് സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൂറോളം സീറ്റുകൾ ലഭിക്കും’’– ഉദയനിധി പറഞ്ഞു.
അതേസമയം മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ തമിഴ്നാട് വനം മന്ത്രി കെ പൊൻമുടിയും രാജ്യസഭാ എംപി എംഎം അബ്ദുല്ലയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി സംസാരിച്ചു. ബംഗളൂരുവിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
പുതിയ മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് ആവശ്യപ്പെടുന്നത്.