കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളടക്കം ബിഹാറിനെ അപമാനിച്ചെന്ന് മോദി; 'അപമാന മന്ത്രാലയം' രൂപീകരിക്കൂവെന്ന് പ്രിയങ്കാ ഗാന്ധിയുടെ പരിഹാസം
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
പട്ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന ലാപ്പിൽ എൻഡിഎയും ഇന്‍ഡ്യ സഖ്യ നേതാക്കളും തമ്മിലുള്ള വാക് പോര് കടുക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളടക്കം ബിഹാറിനെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മോദി സംസ്ഥാനത്തെ് എത്തുന്നതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.
ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണമാണ് ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്നത്. ആദ്യഘട്ടത്തിന്റെ കലാശക്കൊട്ട് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. കാടടച്ചുള്ള പ്രചാരണം ആദ്യഘട്ടത്തിൽ ബൂത്തിലേക്ക് പോകുന്ന എല്ലാ മണ്ഡലങ്ങളിലും നടന്നു എന്നാണ് മുന്നണികളുടെ വിലയിരുത്താൻ. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ശക്തമായ മഴയുണ്ടായത് പ്രചാരണത്തെ ബാധിച്ചു. എന്നാലും പരമാവധി ആളുകളെ നേരിൽ വോട്ടുറപ്പിചെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎയും മഹാസഖ്യവും.
ബിഹാറിനെ ബീഡിയുമായി താരതമ്യം ചെയ്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചെന്ന് പ്രധാനമന്ത്രി ഇന്നലെ റാലിയിൽ ഓർമ്മപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുമ്പോഴെല്ലാം സംസ്ഥാനത്തെ അപമാനിച്ചു എന്നാണ് മോദി പറയുന്നത്. അപമാന മന്ത്രാലയം രൂപീകരിക്കുകയാണ് മോദി ചെയ്യേണ്ടതെന്നും പ്രിയങ്ക ഗാന്ധിയുടെ പരിഹാസം.
കോണ്‍ഗ്രസിനെ തോക്കിന്‍ കുഴലില്‍ നിര്‍ത്തിയാണ് ആര്‍.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാര്‍ഥി പദം നേടിയതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തി. പദവിക്ക് ചേര്‍ന്ന പരാമര്‍ശമല്ല ഇതെന്ന് ഖര്‍ഗെ പറഞ്ഞു.121 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്.