'സമാധാനമാണ് വേണ്ടത്'; നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് വിളക്ക് കത്തിച്ച് ആർ.എസ്.എസ് നേതാവ്

ദീപാവലിക്ക് മുന്നോടിയായി ദർഗയ്ക്കുള്ളിൽ‍ ഇയാൾ മൺവിളക്കുകളും കത്തിച്ചു.

Update: 2022-10-23 09:59 GMT
Advertising

ന്യൂഡൽഹി: മുസ്‌ലിം പ്രമുഖരുമായും ഡൽഹിയിലെ പള്ളി ഇമാമുമായും ഉള്ള മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച ചർച്ചയായതിനു പിന്നാലെ ഹസ്രത് നിസാമുദ്ദീൻ ദർഗയിലും ആർ.എസ്.എസ് നേതാവിന്റെ സന്ദർ‍ശനം. ആർ.എസ്.എസ് ദേശീയ എക്സിക്യുട്ടീവ് അംഗവും മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാർ ആണ് ദർഗ സന്ദർശിച്ചത്.

ദീപാവലിക്ക് മുന്നോടിയായി ദർഗയ്ക്കുള്ളിൽ‍ ഇയാൾ മൺവിളക്കുകളും കത്തിച്ചു. കൂടാതെ, ദർഗയിലെ സൂഫി സന്യാസിന്മാർക്ക് പൂക്കളും പുടവയും നൽകി. സമാധാനത്തിന്റേയും സാമുദായിക സൗഹാർദത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം കൈമാറുകയാണ് സന്ദർശത്തിന്റെ ഉദ്ദേശമെന്നാണ് ആർ.എസ്.എസ് വാദം. 

വിദ്വേഷം, വിദ്വേഷം, കലാപം, യുദ്ധം എന്നിവയല്ല സമാധാനവും ഐക്യവും സാഹോദര്യവുമാണ് നമുക്ക് വേണ്ടതെന്നാണ് ഓരോ ഉത്സവവും നമ്മെ പഠിപ്പിക്കുന്നതെന്ന് ഇന്ദ്രേഷ് കുമാർ അഭിപ്രായപ്പെട്ടു. "ആരെയും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യരുത്, അക്രമം നടത്തരുത്. എല്ലാവരും അവരവരുടെ മതവും ജാതിയും പിന്തുടരുക. അന്യമതങ്ങളെ വിമർശിക്കരുത്, അപമാനിക്കരുത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ"- അയാൾ പറ‍ഞ്ഞു.

നേരത്തെ, സെപ്തംബറിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ഇയാളും ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച നടത്താൻ പോയിരുന്നു. ഡൽഹിയിലെ കസ്തൂർബാ മാർഗ് പള്ളിയും മദ്രസയുമാണ് ഇവർ സന്ദർശിച്ചത്. കൂടിക്കാഴ്ചയെ വാഴ്ത്തി രംഗത്തെത്തിയ ഇമാമിന്റെ സഹോദരൻ, തങ്ങളുടെ കുടുബത്തിന് ആർ.എസ്.എസുമായുള്ള ബന്ധവും വെളിപ്പെടുത്തിയിരുന്നു.

അതിനു മുമ്പായിരുന്നു രാജ്യത്തെ മുസ്‌ലിം പ്രമുഖരുമായി ആർഎസ്എസ് മേധാവി ചർച്ച നടത്തിയത്. ആർ.എസ്.എസ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി, അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് പങ്കെടുത്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News