ആരവല്ലി മലനിരകളുടെ കഴുത്ത് ഞെരിക്കുന്നോ?; സുപ്രിംകോടതി ഉത്തരവും ആശങ്കകളും പ്രതിഷേധവും...; വിശദമായി അറിയാം
ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വടക്കൻ മേഖലയുടെ സംരക്ഷണകവചമായ ആരവല്ലി മലനിരകൾ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്.
ന്യൂഡൽഹി: ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകടക്കുന്ന ആരവല്ലി കുന്നുകൾക്ക് ഹിമാലയത്തേക്കാൾ പഴക്കമുണ്ട്. ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വടക്കൻ മേഖലയുടെ സംരക്ഷണകവചമായ ആരവല്ലി മലനിരകൾ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. രാജസ്ഥാന്റെ ‘ഹരിത ശ്വാസകോശം’ എന്ന് അറിയപ്പെടുന്ന ഈ കുന്നുകൾക്ക് മരണമണി മുഴങ്ങിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ അംഗീകരിച്ച് സുപ്രിംകോടതി ആരവല്ലി കുന്നുകൾക്ക് നൽകിയ പുതിയ നിർവചനമാണ് ആശങ്കയേറ്റിയിരിക്കുന്നത്. പുതിയ നിർവചനം ആരവല്ലി കുന്നുകളുടെ ജീവനെടുക്കുന്ന ഖനനത്തിന് വഴിതുറക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആരംഭിച്ച 'സേവ് ആരവല്ലി' പ്രതിഷേധം രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
ആരവല്ലിയെ സംരക്ഷിക്കണമെന്ന ആഹ്വാനമുയർത്തിയും പുതിയ നിർവചനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും വൻപ്രതിഷേധമാണ് രാജ്യത്താകമാനം നടക്കുന്നത്. പരിസ്ഥിതി പ്രവർത്തകർ ആരംഭിച്ച സമരം പൊതുജനങ്ങൾ ഏറ്റെടുത്തതോടെ ഹരിയാനയിലും രാജസ്ഥാനിലും ശക്തി പ്രാപിച്ചു. രാജസ്ഥാനിലെ ജോധ്പൂർ, ഉദയ്പൂർ, സികാർ, അൽവാർ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. കഴിഞ്ഞദിവസം ഉദയ്പൂരിൽ ജില്ലാ കലക്ടറേറ്റിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ സംഘർഷവുമുണ്ടായി. ആരവല്ലി കുന്നുകൾക്കുള്ള നിയമപരമായ സംരക്ഷണം അധികൃതർ ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ തോഷാം കുന്നിൽ കർഷകരും ഗ്രാമവാസികളും സാമൂഹികപ്രവർത്തകരും നിരാഹാര സമരം നടത്തുകയാണ്.
ആരവല്ലിയിലെ ഭൂരിഭാഗം കുന്നുകളും ഇനി മുതൽ കുന്നുകളല്ലെന്ന നിലയിലാണ് സുപ്രിംകോടതി നിർവചനം. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ സുപ്രിംകോടതി അംഗീകരിച്ച ഉത്തരവ് പ്രകാരം ഭൂനിരപ്പിൽ നിന്ന് നൂറ് മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ളവ മാത്രമേ ആരവല്ലി കുന്നുകളായി അംഗീകരിക്കൂ. അല്ലാത്തവയൊന്നും ആരവല്ലി കുന്നുകളായി കണക്കാക്കില്ല. ആരവല്ലിയുടെ കുന്നുകളിൽ ഭൂരിഭാഗവും 100 മീറ്ററിൽ താഴെ മാത്രം ഉയരത്തിലുള്ളവയാണ്. ഈ സാഹചര്യത്തിൽ ഈ നിർവചനം ഖനനത്തിന് വഴിതുറക്കുന്നു എന്നതാണ് ഉയരുന്ന ആശങ്ക.
കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് അംഗീകരിച്ചത്. നേരത്തെ, ഭൂനിരപ്പിന് 30 മീറ്റർ ഉയരത്തിലുള്ള, നാല് ഡിഗ്രി ചരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. ഉയരം മാനദണ്ഡമാക്കി ആരവല്ലി കുന്നുകളെ നിർവചിക്കുന്നത്, താഴ്ന്നതും കുറ്റിച്ചെടികൾ നിറഞ്ഞതും പാരിസ്ഥിതികമായി നിർണായക പ്രാധാന്യവുമുള്ള നിരവധി കുന്നുകളെ ഖനനത്തിൽനിന്നും സംരക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധം. ആരവല്ലിയെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലും ക്യാമ്പയിൻ ശക്തമാണ്.
ആരവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്നും രാജസ്ഥാൻ കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ആരവല്ലിയെ സംരക്ഷിക്കാൻ ഹരിത ഇടനാഴി സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് ബിജെപി. ഇപ്പോൾ പരിസ്ഥിതിലോല പ്രദേശമായ ഇവിടെ വൻതോതിൽ ഖനനം അനുവദിക്കുന്നതിനായി നിരവധി കമ്പനികളിൽ നിന്നും ഇവർ പണം കൈപ്പറ്റിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ആരവല്ലി കുന്നിനും മലനിരകൾക്കും സുപ്രിംകോടതി നൽകിയ പുതിയ നിർവചനപ്രകാരം കൂടുതൽ ഖനനത്തിനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നതെന്നും കോൺഗ്രസ് പറയുന്നു. വനംപ്രദേശത്തിന്റെ 0.91 ശതമാനത്തിൽ മാത്രമേ ഖനനം നടക്കൂ എന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, യഥാർഥത്തിൽ 68,000 ഏക്കർ ഖനന വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്ര, പ്രതിപക്ഷ നേതാവ് ടീക്കാ റാം ജൂളി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പുതിയ മാനദണ്ഡങ്ങൾ ആരവല്ലി മേഖലയുടെ ഏകദേശം 90 ശതമാനത്തിന്റെയും നിയമ സംരക്ഷണം ഇല്ലാതാക്കുമെന്നും ഇത് ഖനനത്തിന് വഴിതുറക്കുമെന്നും കോൺഗ്രസ് നേതാക്കളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
സുപ്രിംകോടതി അംഗീകരിച്ച പുതിയ നിർവചനം ആരവല്ലിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എഫ്എസ്ഐയുടെ ആഭ്യന്തര വിലയിരുത്തൽ പ്രകാരം, രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററിൽ കൂടുതൽ ഉയരമുള്ള 12,081 കുന്നുകൾ ഉണ്ട്. ഇതിൽ 1,048 കുന്നുകൾ മാത്രമേ 100 മീറ്ററിൽ കൂടുതൽ ഉയരമുള്ളൂ. അതായത് പുതിയ മാനദണ്ഡങ്ങൾ പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90 ശതമാനത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും. ഇതോടെ അവ ഖനനത്തിനും കെട്ടിട നിർമാണത്തിനുമായി വിട്ടുകൊടുക്കേണ്ടി വരും എന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്ന ആശങ്ക.
രണ്ട് പതിറ്റാണ്ടിനിടെ ആരവല്ലിയുടെ 35 ശതമാനം പ്രദേശവും തകർന്നതായി പരിസ്ഥിതിവാദികൾ ചൂണ്ടിക്കാട്ടുന്നു. ഖനനം മൂലം പലയിടത്തും ഭൂഗർഭജലനിരപ്പ് 2000 അടി വരെ താഴേക്ക് പോയി. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ മൂലം ആളുകൾക്ക് ശ്വാസകോശ രോഗങ്ങൾ പടരുകയാണ്. ഇതിനോടകം തന്നെ പല കുന്നുകളും ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞെന്ന് മുൻപ് സുപ്രിംകോടതി തന്നെ നിരീക്ഷിച്ചിട്ടുമുണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മരുഭൂമിവത്കരണം തടയുന്നതിലും ഭൂഗർഭജലം നിറക്കുന്നതിലും താഴ്ന്നതും കുറ്റിച്ചെടികൾ നിറഞ്ഞതുമായ കുന്നുകൾ വഹിക്കുന്ന പങ്ക്, പുതിയ നിർവചനം നൽകുന്നതിലൂടെ ദുർബലപ്പെടുത്തും. ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ആരവല്ലി പ്രദേശങ്ങളെ നിർവചിക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. എന്നാൽ, 1,47,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആരവല്ലി നിരയുടെ രണ്ട് ശതമാനം മാത്രമേ ഖനനത്തിന് സാധ്യതയുള്ളൂവെന്നും അതും വിശദമായ പഠനങ്ങൾക്കും ഔദ്യോഗിക അനുമതിക്കും ശേഷം മാത്രമേ ഉണ്ടാകൂ എന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വാദം.
വെറുമൊരു പർവതനിര മാത്രമല്ല ആരവല്ലിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഥാർ മരുഭൂമിയെ തടഞ്ഞുനിർത്തുന്നതിൽ ആരവല്ലി നിർണായക പങ്ക് വഹിക്കുന്നുണ്ട്. പർവതനിരയിൽ നിന്നും പ്രതിവർഷം ഒരു ഹെക്ടറിൽ 20 ലക്ഷം ലിറ്റർ ഭൂഗർഭജലം സംഭരിക്കുന്നുണ്ട്. ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങൾ ആരവല്ലിയിലെ ജലാശയങ്ങളെയാണ് പൂർണമായും ആശ്രയിക്കുന്നത്.
ആരവല്ലി ദുർബലപ്പെട്ടാൽ രാജ്യ തലസ്ഥാനമായ ഡൽഹി വലിയ ഭീഷണി നേരിടും. ഥാർ മരുഭൂമിയിൽ നിന്ന് ഡൽഹിയിലേക്കും അതിന് ചുറ്റുമുള്ള എൻസിആറിലേക്കും ചൂടും പൊടിക്കാറ്റും എത്തുന്നതിനെ തടയുന്ന 2500 കിലോമീറ്റർ നീളമുള്ള പരിസ്ഥിതി മതിലായും ആരവല്ലി പ്രവർത്തിക്കുന്നു. ആരവല്ലിക്കേൽക്കുന്ന പ്രഹരം എക്യുഐ അത്രമേൽ മോശമായ ഡൽഹിക്ക് വലിയ തിരിച്ചടിയാകും. വിദഗ്ധരുടെ അഭിപ്രായപ്രകാരം ഡൽഹിയിലും എൻസിആറിലും പൊടിയടിഞ്ഞുകൂടാനും താപനില ഉയരാനും കാറ്റിന്റെ വേഗത കൂടാനും ഇത് കാരണമാകും. കൂടാതെ ഭൂഗർഭജലത്തിന്റെ ലഭ്യതയും കുറയും.