ബിഹാര്‍ തെരഞ്ഞെടുപ്പ്: ലാലുപ്രസാദ് യാദവ് ഡൽഹിയിൽ, മഹാസഖ്യത്തിലെ സ്ഥാനാർഥി ചർച്ചകൾ അവസാന ഘട്ടത്തിൽ
സീറ്റ് വിതരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും തീരുമാനമെടുക്കാൻ ആര്‍ജെഡി, ലാലുപ്രസാദ് യാദവിനെ ചുമതലപ്പെടുത്തിയിരുന്നു
ന്യൂഡല്‍ഹി: മഹാസഖ്യത്തിലെ സ്ഥാനാർഥി ചർച്ചകൾ അവസാന ഘട്ടത്തില്‍. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഡൽഹിയിൽ എത്തി.
60 സീറ്റുകൾ വേണമെന്ന് ഇടതു പാർട്ടികളുടെ ആവശ്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സീറ്റ് വിതരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും തീരുമാനമെടുക്കാൻ ആര്‍ജെഡി, ലാലുപ്രസാദ് യാദവിനെ ചുമതലപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.
കോൺഗ്രസ് 78 സീറ്റുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്, അതേസമയം 48 സീറ്റുകൾ വരെയാണ് ആര്‍ജെഡിയുടെ വാഗ്ദാനം. 60 സീറ്റുകൾ വേണമെന്നാണ് ഇടതു പാർട്ടികളുടെ ആവശ്യം. അതേസമയം 140 സീറ്റുകളിൽ ആകും ആർജെഡി മത്സരിക്കുക. പുതുമുഖങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. വിജയ സാധ്യത ഉള്ള സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്. നാളെയോടെ അന്തിമ തീരുമാനം ഉണ്ടാകും
അതേസമയം എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റ് നൽകാനും തീരുമാനമായി. കേന്ദ്രമന്ത്രിയും ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധര്‍മേന്ദ്ര പ്രധാന്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുന്നണിയിലെ ചെറുകക്ഷികളായ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ആറു സീറ്റുകളാണ് ജനവിധി നേടാന്‍ ലഭിക്കുക.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ മാസം ആറ്, പതിനൊന്ന് തീയതികളില്‍ രണ്ടുഘട്ടമായാണ് നടക്കുക.